തിരുവനന്തപുരം: പാലിന്റെ അളവു കൂടിയതിനെത്തുടർന്ന് മലബാർ മേഖലയിൽ മിൽമ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനായി അധികം വരുന്ന പാൽ കോവിഡ് 19 ലോക്ക് ഡൗണിന്റെ ഭാഗമായി ക്രമീകരിച്ച സമൂഹ അടുക്കളകളിലും അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിലും മറ്റും എത്തിക്കും. പാൽ അങ്കണവാടി കുട്ടികൾക്ക് ലഭ്യമാക്കുന്നതും പരിഗണിക്കുന്നുണ്ട്. പാൽ മിച്ചം വരുന്ന സാഹചര്യത്തിൽ പാൽസംഭരണം നി൪ത്തിവയ്ക്കാൻ മിൽമ ആലോചിച്ചിരുന്നെങ്കിലും തത്കാലം സംഭരണം നി൪ത്തേണ്ടെന്നാണ് മന്ത്രിസഭായോഗ തീരുമാനം.
മിൽമ സംഭരിക്കുന്ന പാലിൽ 50 ശതമാനത്തിലധികം മലബാർ മേഖലയിൽ ഇപ്പോൾ മിച്ചം വരുന്നുണ്ട്. പാൽ ലഭ്യത കുറവായ തിരുവനന്തപുരം, കൊച്ചി മേഖലകളിൽ ലഭ്യമാക്കിയാലും പിന്നെയും അധികം വരുന്നു. ലോക്ക്ഡൗണിന്റെ ഭാഗമായി ഹോട്ടലുകളും റസ്റ്ററന്റുകളും തട്ടുകടകളുമുൾപ്പെടെ അടഞ്ഞുകിടക്കുന്നതും പാലിന്റെ ഡിമാൻഡ് കുറച്ചു. മിച്ചം വരുന്ന പാൽ നേരത്തേ കർണാടകയിലെത്തിച്ച് പാൽപ്പൊടിയാക്കി തിരിച്ചുകൊണ്ടുവരുമായിരുന്നു. എന്നാൽ കർണാടക അതിർത്തികളെല്ലാം അടച്ചതോടെ ഇതു നടക്കാതായി.
തമിഴ്നാട്ടിലെ പ്ലാന്റിലെത്തിച്ച് പാൽപ്പൊടിയാക്കി തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചെങ്കിലും തമിഴ്നാട് സർക്കാരിന്റെ പ്ലാന്റിൽ ഇപ്പോൾത്തന്നെ ഓർഡറുകൾ കൂടുതലായതു കാരണം സാധ്യമാകില്ലെന്ന മറുപടിയാണു ലഭിച്ചത്. ഇതേത്തുടർന്ന് കേരളത്തിന്റെ ആവശ്യം അംഗീകരിപ്പിക്കാനായി പ്രശ്നത്തിലിടപെടാൻ ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചിട്ടുണ്ട്.
കേരളത്തോടു പൊതുവേ അനുഭാവപൂർവമായ സമീപനമാണു തമിഴ്നാട് സർക്കാർ സ്വീകരിക്കാറുള്ളത്. ഇതിനാൽ ഇക്കാര്യത്തിലും സർക്കാരിനു പ്രതീക്ഷയുണ്ട്. തമിഴ്നാടിന്റെ മറുപടി ലഭ്യമായ ശേഷം ഇക്കാര്യത്തിൽ തുടർനടപടികളുമായി പോകാനാണു തീരുമാനം.
അധികപാൽ മിൽമ സംഭരിക്കും, സർക്കാർ ഏറ്റെടുക്കും
01:11 AM Apr 02, 2020 | Deepika.com