കോട്ടയം: ലോക്ക്ഡൗണിൽ സ്വകാര്യ ബസ് മോഷ്ടിച്ചു ഉപേക്ഷിച്ച കള്ളൻ ബൈക്കുമായി രക്ഷപ്പെട്ടു. കോട്ടയം നാഗന്പടം ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസാണ് മോഷണം പോയത്. ചവിട്ടുവരിയിൽ ബസ് ഉപേക്ഷിച്ച ശേഷം അവിടുത്തെ വ്യാപാരിയുടെ ബൈക്ക് മോഷ്ടിച്ചു കടന്നുകളയുകയായിരുന്നു.
കോട്ടയം എരുമേലി റൂട്ടിൽ സർവീസ് നടത്തുന്ന ഷാലിമാർ ബസാണ് ഇന്നലെ രാവിലെ ഏഴിനു നാഗന്പടം സ്റ്റാൻഡിൽനിന്നു മോഷണം പോയത്. കോട്ടയത്തുനിന്ന് അയർക്കുന്നത്ത് എത്തി ഒരു പന്പിൽനിന്നു മോഷ്ടാവ് അഞ്ചു ലിറ്റർ ഡീസൽ കന്നാസിൽ വാങ്ങി. ബസ് മുതലാളി പൈസ എത്തിക്കുമെന്നു പറഞ്ഞു അവിടെനിന്നു തിരവഞ്ചൂർ ഭാഗത്തേക്കു പോവുകയായിരുന്നു.
പന്പ് ജീവനക്കാർ പിന്നീടു ബസിന്റെ ഉടമസ്ഥനെ ഫോണിൽ വിളിച്ചപ്പോഴാണു വിവരം അറിയുന്നത്. തുടർന്നു ബസുടമ കോട്ടയം ഈസ്റ്റ് പോലീസിൽ പരാതി നല്കി. പോലീസ് നടത്തിയ അന്വേഷണത്തിൽ കോട്ടയം ചവിട്ടുവരിയിൽ ബസ് കണ്ടെത്തുകയായിരുന്നു. മോഷ്ടിച്ച ബസ് ചവിട്ടുവരിയിൽ പാർക്ക് ചെയ്ത ശേഷം സമീപത്തുണ്ടായിരുന്ന വ്യാപാരിയുടെ ബൈക്കുമായി മോഷ്ടാവ് കടന്നു കളയുകയായിരുന്നുവെന്നു വ്യക്തമായി.
ലോക്ക് ഡൗണിനെത്തുടർന്നു പോലീസ് നിരവധി സ്ഥലങ്ങളിൽ പരിശോധന നടത്തുന്നതിനാലാണ് മോസ്കോ കവല വഴി ചവിട്ടുവരയിൽ എത്തിയപ്പോൾ ബസ് ഉപേക്ഷിച്ചത്. സമീപത്തുണ്ടായിരുന്ന കടയിലെത്തി ബസ് ജീവനക്കാരനെന്നു പരിചയപ്പെടുത്തി തെറ്റിദ്ധരിപ്പിച്ചാണു വ്യാപാരിയുടെ ബൈക്കുമായി കടന്നുകളഞ്ഞത്.
കടയിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചതിൽ 45 വയസുള്ളയാളാണ് മോഷ്ടാവെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിൽ കോട്ടയം ഈസ്റ്റ് എസ്എച്ച്ഒ നിർമൽ ബോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു.
ബസ് അടിച്ചോണ്ടു പോയ കള്ളൻ ഒടുവിൽ ബൈക്കിൽ "തൃപ്തിപ്പെട്ടു'
12:19 AM Apr 02, 2020 | Deepika.com