തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ ഏഴു പേർക്കുകൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം, കാസർഗോഡ് ജില്ലകളിൽ രണ്ടു പേർക്ക് വീതവും കൊല്ലം, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഓരോരുത്തർക്കു വീതവുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 241 ആയി. 215 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.
പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽനിന്നുള്ള രണ്ടു പേരുടെ വീതം പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. 24 പേർ രോഗമുക്തി നേടി ഡിസ്ചാർജായി. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒരാൾകൂടി ഇന്നലെ മരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം രണ്ടായി.
തിരുവനന്തപുരത്ത് എട്ടും പതിമൂന്നും വയസുള്ള രണ്ട് കുട്ടികൾക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇവർ തിരുവനന്തപുരം മെഡിക്കൽ കോളജ് എസ്എടി ആശുപത്രിയിൽ ഐസൊലേഷനിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
കണ്ണൂരിൽ രോഗം സ്ഥിരീകരിക്കപ്പെട്ടയാൾ വിദേശത്തുനിന്നു വന്നതാണ്. മറ്റുള്ളവർക്കെല്ലാം സന്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,63,129 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1,62,471 പേർ വീടുകളിലും 658 പേർ ആശുപത്രികളിലുമാണ്.
ഇന്നലെ മാത്രം 150 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങൾ ഉള്ള 7485 വ്യക്തികളുടെ സാന്പിൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ ലഭ്യമായ 6381 സാന്പിളുകളുടെ പരിശോധനാഫലം നെഗറ്റീവാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ഏഴു പേർക്കുകൂടി കോവിഡ്
12:55 AM Apr 01, 2020 | Deepika.com