കൊച്ചി: കാസര്‍ഗോഡ് ജില്ലയിലെ രോഗികള്‍ക്കു തൊട്ടടുത്ത ആശുപത്രികളില്‍ ചികിത്സ ലഭ്യമാക്കാന്‍ എന്തു നടപടിയെടുക്കാനാവുമെന്നു കേരള, കര്‍ണാടക സര്‍ക്കാരുകള്‍ ഇന്നറിയിക്കണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചു. ഇന്നുച്ചയ്ക്ക് 1.30ന് വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന ഹര്‍ജി വീണ്ടും പരിഗണിക്കും.
കേരള-കര്‍ണാടക അതിര്‍ത്തി അടച്ചതിനാല്‍ കാസര്‍ഗോഡ് ജില്ലയിലെ രോഗികള്‍ക്കു ചികിത്സയ്ക്കു തൊട്ടടുത്തുള്ള മംഗലാപുരത്തേക്കു പോകാനാവുന്നില്ലെന്നു ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതി അഡ്വക്കറ്റ്സ് അസോസിയേഷന് നല്കിയ ഹര്‍ജിയാണ് ഡിവിഷന് ബെഞ്ച് പരിഗണിക്കുന്നത്. അതിര്‍ത്തിയില്‍ റോഡ് മണ്ണിട്ട് അടച്ചതു നിയമപരമല്ലെന്നു ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
ഇന്നലെ വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന ഹര്‍ജി പരിഗണിച്ചപ്പോള്‍ കര്‍ണാടകയിലെ അഡ്വക്കറ്റ് ജനറല്‍ പ്രഭുലിംഗ് കെ. നാവദ്ഗി ഹാജരായി. മംഗലാപുരത്തെ ആശുപത്രികളില്‍ രോഗികള്‍ തിങ്ങിനിറഞ്ഞ സ്ഥിതിയാണെന്നും കാസര്‍ഗോഡുനിന്നുള്ള രോഗികളെക്കൂടി ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നും നാവദ്ഗി വിശദീകരിച്ചു. ഈ വിഷയത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നിലവിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യന്‍ യൂണിയനിലുള്‍പ്പെട്ട രണ്ടു സംസ്ഥാനങ്ങളെന്ന നിലയില്‍ കേരളത്തിനും കര്‍ണാടകത്തിനും കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ടിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ ബാധ്യതയുണ്ടെന്നും രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കുന്നത് തടയാന്‍ കഴിയില്ലെന്നും കേരള സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ രഞ്ജിത്ത് തമ്പാന് വാദിച്ചു.
കാസര്‍ഗോഡ് ജില്ലയിലെ തലപ്പാടിയില്‍നിന്നു മംഗലാപുരത്തേക്ക് 15 കിലോമീറ്റര്‍ ദൂരമേയുള്ളൂവെന്നും അതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങള്‍ ചികിത്സയ്ക്കു മംഗലാപുരത്തെയാണ് ആശ്രയിക്കുന്നതെന്നും അഡീഷണല്‍ എജി വിശദമാക്കി.
രോഗികള്‍ക്കു ചികിത്സ ലഭിക്കാനായി എന്തു ചെയ്യാനാവുമെന്നു വാക്കാല്‍ ചോദിച്ച ഡിവിഷന് ബെഞ്ച് ഇതിനുള്ള നടപടികള്‍ വ്യക്തമാക്കി വിശദീകരണം നല്കാന് ഇരു സര്‍ക്കാരുകള്‍ക്കും നിര്‍ദേശം നല്‍കുകയായിരുന്നു.
ചികിത്സ കിട്ടാതെ കാസര്‍ഗോട്ടെ രോഗികള്‍; എന്തു ചെയ്യാനാവുമെന്നു കേരളവും കര്‍ണാടകയും ഇന്നു പറയണം
12:39 AM Apr 01, 2020 | Deepika.com