കൊച്ചി: കേരളത്തിലേക്കുള്ള അവശ്യസാധനങ്ങളുടെ ചരക്കുനീക്കത്തിനു കാസര്‍ഗോഡ് അതിര്‍ത്തിയിലെ റോഡ് തുറന്നുകൊടുക്കുന്നതിന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമ്മതം മൂളിയില്ല.
എന്നാല്‍ ചരക്കു നീക്കത്തിന് കണ്ണൂര്‍, വയനാട് ജില്ലകളിലേക്ക് പ്രവേശിക്കുന്ന റോഡുകള്‍ തുറന്നുകൊടുത്തെന്നു പറഞ്ഞ കര്‍ണാടക അഡ്വക്കറ്റ് ജനറല്‍ പ്രഭുലിംഗ് കെ. നാവദ്ഗി, കണ്ണൂര്‍ - ഇരിട്ടി - കൂട്ടുപുഴ - മങ്കൂര്‍ - വിരാജ്പേട്ട് റോഡ് തുറന്നുകിട്ടാന്‍ കേരള സര്‍ക്കാര്‍ കര്‍ണാടക ആഭ്യന്തര വകുപ്പിന് കത്തു നല്കിയാല് അക്കാര്യം പരിഗണിക്കാമെന്ന് അറിയിച്ചു. തുടര്‍ന്ന് ഈ ആവശ്യമുന്നയിച്ച് കത്ത് നല്കാന് കണ്ണൂര്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്കിയ ഹൈക്കോടതി ഇക്കാര്യത്തില്‍ കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം ഇന്നറിയിക്കാനും നിര്‍ദേശിച്ചു.
കാസര്‍ഗോഡ് അതിര്‍ത്തിയില്‍നിന്നു മംഗലാപുരത്തേക്കുള്ള പാത മണ്ണിട്ട് അടച്ച കര്‍ണാടക സര്‍ക്കാരിന്റെ നടപടിക്കെതിരേ കേരള ഹൈക്കോര്‍ട്ട് അഡ്വക്കറ്റ്സ് അസോസിയേഷന് നല്കിയ ഹര്‍ജിയാണ് ഡിവിഷന് ബെഞ്ച് പരിഗണിക്കുന്നത്. കേരളത്തിലേക്കുള്ള അതിര്‍ത്തി റോഡ് അടച്ചതിനാല്‍ ചരക്കുനീക്കം ബുദ്ധിമുട്ടിലാണെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
റോഡ് തുറക്കാൻ കര്‍ണാടക സമ്മതം മൂളിയില്ല
12:39 AM Apr 01, 2020 | Deepika.com