മങ്കൊന്പ്: കോവിഡ് പ്രതിരോധ നടപടികൾക്കിടയിലും കുട്ടനാട്ടിൽ വിളവെടുപ്പും നെല്ലുസംഭരണവും സജീവമാകുന്നു. എന്നാൽ വിളവെടുപ്പു പൂർത്തിയായ ചില പാടശേഖരങ്ങളിൽ ദിവസങ്ങളായിട്ടും നെല്ലെടുക്കാൻ സപ്ലെകോ അധികൃതരും മില്ലുടമകളും എത്തുന്നില്ലെന്ന ആക്ഷേപവുമുയരുന്നുണ്ട്. ചില സ്ഥലങ്ങളിലാകട്ടെ കിഴിവിന്റെ പേരിൽ നെല്ലുസംഭരണം വൈകിയാണ് ആരംഭിച്ചത്.
ജില്ലയിൽ ഇത്തവണ 28,000 ഹെക്ടറിലാണ് പുഞ്ചകൃഷിയിറക്കിയിരിക്കുന്നത്. ഇതിൽ 50 ശതമാനത്തിലധികം വിളവെടുപ്പു പൂർത്തിയായി. ഇന്നലെവരെ 68,740 മെട്രിക് ടണ്‍ നെല്ല് വിവിധ മില്ലുകൾ വഴി സംഭരിച്ചതായി പാഡി മാർക്കറ്റിംഗ് ഓഫീസർ സുരേഷകുമാർ ദീപികയോടു പറഞ്ഞു. ഇത്തവണത്തെ വിളവിന്റെ 42 ശതമാനം നെല്ലാണ് ഇതുവരെ സംഭരിച്ചിട്ടുള്ളത്.
വിളവെടുപ്പു പൂർത്തിയായ പാടശേഖരങ്ങളിൽനിന്നും ഇനിയും 200 ലോഡ് നെല്ലാണ് സംഭരിക്കാനുള്ളത്. ഇത്തവണ ജില്ലയിൽ നിന്നും 1.5 ലക്ഷം മെട്രിക് ടണ്‍ നെല്ല് സംഭരിക്കാനാകുമെന്നാണ് സപ്ലൈകോ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം 1.93 ലക്ഷം മെട്രിക് ടണ്‍ ആണ് ജില്ലയിൽ നിന്നു മാത്രമായി സംഭരിച്ചത്. വേനൽമഴ തടസമാകാതിരുന്നാൽ ഇത്തവണ വേഗത്തിൽ വിളവെടുപ്പു പൂർത്തിയാക്കാനാകുമെന്ന് സപ്ലൈകോ അധികൃതർ പറയുന്നു.
വിളവെടുപ്പിനായി മുൻ വർഷങ്ങളെ അപേക്ഷിച്ച് ആവശ്യത്തിനു കൊയ്ത്തുയന്ത്രങ്ങൾ ലഭ്യമാകുന്നുണ്ട്. നിലവിലെ പ്രത്യേക സാഹചര്യത്തിൽ സംഭരണത്തിനു മാത്രമാണ് ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. നിരോധനാജ്ഞയുടെ സാഹചര്യത്തിൽ ഇതര ജില്ലകളിൽ നിന്നു കൂടുതൽ ലോറികളെത്താത്തതും ചുമട്ടു ജോലികൾക്കായി കൂടുതൽ ആളുകളെ ഉപയോഗിക്കാനാകാത്തതും കായൽ മേഖലഖളിൽ നിന്നു സംഭരിക്കുന്ന നെല്ല് നേരിട്ടു ലോറികളിൽ കയറ്റാനാകാത്തതും സംഭരണം വൈകാനിടയാക്കുന്നു. വള്ളം മാത്രമെത്തുന്ന ഇത്തരം പ്രദേശങ്ങളിൽ നെല്ല് വള്ളത്തിൽ കയറ്റിയശേഷം റോഡ് സൗകര്യമുള്ളയിടത്തെത്തിച്ചാണ് ലോറികളിൽ കയറ്റുന്നത്. ചുമടു ജോലികൾക്കായി കൂടുതൽ ആളുകൾ കൂട്ടം കൂടാനാകാത്തതും സംഭരണം മെല്ലെയാക്കുന്നു. നേരത്തെ ദിവസേന 200 ലോഡ് നെല്ലാണ് ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നായി കയറിപ്പോയിരുന്നത്. ഇപ്പോൾ ഇതു പകുതിയായി കുറഞ്ഞിരിക്കുകയാണ്.
വിളവെടുപ്പും സംഭരണവും സജീവമാകുന്നു
12:39 AM Apr 01, 2020 | Deepika.com