തിരുവനന്തപുരം: കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം നാളെ ആരംഭിക്കും. സൗജന്യ ഭക്ഷ്യധാന്യ കിറ്റിന്റെ വിതരണവും ഈയാഴ്ച തുടങ്ങും. ദിവസവും ഉച്ചവരെ മുൻഗണനാ വിഭാഗങ്ങൾക്കും ഉച്ചയ്ക്കുശേഷം മുൻഗണനേതര വിഭാഗങ്ങൾക്കുമാകും സൗജന്യറേഷൻ വിതരണമെന്നു ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമൻ പറഞ്ഞു.
അന്ത്യോദയ വിഭാഗങ്ങൾക്കു നിലവിൽ ലഭിക്കുന്ന 35 കിലോ ഭക്ഷ്യധാന്യം സൗജന്യമായി ലഭിക്കും. പ്രയോരിറ്റി ഹൗസ് ഹോൾഡ്സ് (പിഎച്ച്എച്ച്) വിഭാഗത്തിൽപ്പെട്ട പിങ്ക് കാർഡ് ഉള്ളവർക്കു കാർഡിലുള്ള ഒരു അംഗത്തിന് അഞ്ചു കിലോ വീതം സൗജന്യ ധാന്യം നൽകും. വെള്ള, നീല കാർഡുകളുള്ള മുൻഗണനേതര വിഭാഗങ്ങൾക്കു കുറഞ്ഞത് 15 കിലോഗ്രാം ഭക്ഷ്യധാന്യവും ലഭിക്കും.
15 കിലോയിൽ കൂടുതൽ ധാന്യം ലഭിക്കുന്ന നീല കാർഡ് ഉടമകൾക്ക് അതു തുടർന്നും ലഭിക്കും. ഏപ്രിൽ 20നു മുൻപു സൗജന്യ റേഷൻ വിതരണം പൂർത്തിയാക്കും. അതിനു ശേഷമാകും കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുള്ള സൗജന്യ റേഷൻ വിതരണമെന്നും മന്ത്രി പറഞ്ഞു.
ഭക്ഷ്യകിറ്റ് അടുത്തയാഴ്ച മുതൽ
സംസ്ഥാനത്തെ 87 ലക്ഷം കുടുംബങ്ങൾക്കു സൗജന്യ ഭക്ഷ്യകിറ്റ് നൽകുന്നതിനുള്ള നടപടികൾ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് ആരംഭിച്ചു. സപ്ലൈകോയുടെ 56 ഡിപ്പോകളിൽ ഇതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഏപ്രിൽ ആദ്യ വാരം മുതൽ കിറ്റ് നൽകിത്തുടങ്ങും. ആദ്യം എഎവൈ, പിഎച്ച്എച്ച് വിഭാഗങ്ങളിൽപ്പെടുന്ന മുൻഗണനാ കുടുംബങ്ങൾക്കും പിന്നീട് മുൻഗണനേതര വിഭാഗങ്ങൾക്കും കിറ്റ് നൽകാനാണു തീരുമാനിച്ചിരിക്കുന്നത്.
കിറ്റ് ആവശ്യമില്ലെന്നു സ്വയം വെളിപ്പെടുത്തുന്നവരെയും നികുതിദായകരായ ഉയർന്ന വരുമാനക്കാരെയും ഒഴിവാ ക്കും.
സൗജന്യ റേഷൻ നാളെ മുതൽ
12:33 AM Mar 31, 2020 | Deepika.com