മദ്യാസസക്തിയുള്ളവർ മദ്യം കിട്ടാതെ വരുന്പോൾ പ്രകടമാക്കുന്ന അസ്വസ്ഥതകൾക്കും ആത്മഹത്യാ പ്രേരണയ്ക്കും പരിഹാരമായി തുടർന്നും നിശ്ചിത അളവിൽ മദ്യം നൽകാൻ കുറിപ്പടിയെഴുതുന്ന ചികിത്സാനയം ഭൂഷണമല്ലെന്നു ഡോ.കാർമലി സിഎംസി.
മദ്യം ലഭിക്കാത്തതിനാൽ അസ്വസ്ഥത പ്രകടിപ്പിക്കുന്നവർക്ക് അടിയന്തിര ചികിത്സയാണ് അനിവാര്യമായത്. ഇക്കൂട്ടരുടെ മാനസിക ശാരീരിക സമനില വീണ്ടെടുക്കാൻ മെഡിക്കൽ രംഗത്തു പ്രവർത്തിക്കുന്നവർ മദ്യം നൽകാൻ കുറിപ്പെഴുതി നൽകുന്നതായുള്ള വാർത്തകൾ ഒരിക്കലും ഭൂഷണമായി തോന്നുന്നില്ല. ഡോക്ടറുടെ കുറിപ്പടിയുള്ളവർക്കു മദ്യം നൽകാമെന്ന സർക്കാർ നയത്തോട് ഏറെക്കാലമായി ലഹരിവിമോചന രംഗത്തു പ്രവർത്തിക്കുന്ന,ഏറെ അനുഭവവങ്ങളുള്ള എനിക്കു യോജിക്കാനാവില്ല- വിവിധ ആശുപത്രികളിലും ലഹരിവിമുക്ത കേന്ദ്രങ്ങളിലും മദ്യം ഉൾപ്പെടെ ലഹരിക്ക് അടിമപ്പെട്ട ആനേകായിരങ്ങളെ ചികിത്സിച്ചുവരുന്ന ഡോ.കാർമലി അഭിപ്രായപ്പെട്ടു.
ലഭ്യമായ ചികിത്സാകേന്ദ്രങ്ങളിൽ അടിയന്തര ചികിത്സയാണ് മദ്യാസക്തർക്ക് നൽകേണ്ടത്. ഇന്നു മദ്യം കൊടുത്താൽ നാളെയും ഇതേ സമയത്ത് മദ്യത്തിനായുള്ള അത്യാസക്തി മദ്യാസക്തരിലുണ്ടാകും. അടുത്ത ദിവസവും ഇതു തുടരേണ്ടിവരും. മദ്യം കൊടുത്ത് മദ്യപരെ രക്ഷിക്കാനുള്ള സർക്കാർ നീക്കവും അതിനോടു സഹകരിക്കുന്നവരുടെ മനോഭാവവും വിത്രമായി തോന്നുന്നു. മദ്യവിമുക്തിയ്ക്കായുള്ള ഒരു പരിഹാരമില്ല ഇപ്പോഴത്തെ നടപടി. കൗണ്‍സിലിംഗ് നൽകിയാൽ മാത്രം തീരുന്നതല്ല മദ്യപരുടെ പ്രശ്നം. മദ്യം ലഭ്യമാകാതെ വരുന്പോൾ വിറയൽ, ഛർദി, ചുഴലി, വിഭ്രാന്തി തുടങ്ങിയവ പ്രകടിപ്പിക്കുന്നവരുണ്ട്.
ഒരാഴ്ചത്തെ സമഗ്രചികിത്സകൊണ്ട് ഇവരെ ഭേദപ്പെടുത്താവുന്നതേയുള്ളു. സർക്കാർ അടിയന്തരമായി ഇതിനുള്ള സംവിധാനം ഒരുക്കണം. നിലവിലുള്ള സംവിധാനങ്ങളും സർക്കാർ പ്രയോജനപ്പെടുത്തുകയും വേണം- ചിറക്കടവ് മാർ അപ്രേം മെഡിക്കൽ സെന്റർ, കോട്ടയം ട്രാഡ, പീരുമേട് ഡെയർ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിക്കുകയും ലഹരിവിമോചന ക്ലാസുകൾ നയിക്കുകയും ചെയ്യുന്ന ഡോ.കാർമലി നിർദേശിച്ചു.
ഡി അഡിക്ഷൻ സെന്ററിലാക്കണം
മദ്യാസക്തിയുള്ളവരെ ഡി അഡിക്ഷൻ സെന്ററുകളിലാക്കി ഉചിതമായ ചികിത്സ നൽകണം. അതിനുള്ള സന്നദ്ധത നമ്മുടെ മനോരോഗ വിദഗ്ധർ അറിയിച്ചു കഴിഞ്ഞു. മദ്യം ആവശ്യമാണെന്നുള്ള പ്രിസ്ക്രിപ്ഷൻ നൽകാൻ ഡോക്ടർമാരെ നിയമം അനുവദിക്കുന്നില്ല.
മദ്യം അനിവാര്യമായിട്ടുള്ള തീവ്ര ആസക്തി പ്രകടിപ്പിക്കുന്നവരും അല്ലാതെ മദ്യം ഇടക്കിടെ ഉപയോഗിക്കുന്നവരും ഈ ലോക്ക് ഡൗണ്‍ സമയത്തു ഡോക്ടർമാരെ ശല്യപ്പെടുത്തിയെന്നും വരാം.
മദ്യത്തിനു കുറിപ്പടി ലഭിക്കാരൻ ഡോക്ടർമാരെ സമീപിക്കാൻ ഇതു നിരവധിപേരെ പ്രേരിപ്പിക്കാം. ഇതു മദ്യത്തിന്റെ ദുരുപയോഗത്തിനും കാരണമാകാം.
ഡോ. പി.എസ്. ഷാജഹാൻ ,ബിഹേവിയറൽ മെഡിസിൻ വിദഗ്ധൻ
മദ്യം മരുന്നാക്കരുത്: കെസിസി
തിരുവല്ല: മദ്യാസക്തർക്കു മദ്യം നൽകാനുള്ള നീക്കം ഉപേക്ഷിക്കണമെന്നു കേരള കൗണ്‍സിൽ ഓഫ് ചർച്ചസ് ഭാരവാഹികൾ ആവശ്യപ്പെട്ടു. ആവശ്യമായ ചികിത്സ നൽകി അവരെ ഈ വിപത്തിൽ നിന്നും രക്ഷിക്കുവാനുള്ള ശ്രമമാണ് സർക്കാർ നടത്തേണ്ടതെന്നും കെസിസി പ്രസിഡന്റ് ബിഷപ് ഡോ. ഉമ്മൻ ജോർജ്, ജനറൽ സെക്രട്ടറി പ്രകാശ് പി.തോമസ് എന്നിവർ ആവശ്യപ്പെട്ടു.
നീക്കം ഉപേക്ഷിക്കണം: കെസിഎഫ്
പത്തനംതിട്ട: സംസ്ഥാനത്തു മദ്യം ലഭ്യമല്ലാത്ത സാഹചര്യത്തിൽ ഡോക്ടർമാരുടെ കുറിപ്പടിയുടെ ബലത്തിൽ മദ്യം നൽകാനുള്ള ആലോചന ഉപേക്ഷിക്കണമെന്ന് കേരള കാത്തലിക് ഫെഡറേഷൻ ആവശ്യപ്പെട്ടു. മദ്യം ലഭിക്കാത്തതിന്റെ പേരിൽ അസ്വസ്ഥത കാണിക്കുന്ന രോഗികൾക്ക് ഡീഅഡിക്ഷൻ സെന്ററുകളിൽ ചികിത്സ ലഭ്യമാക്കണമെന്ന് കേരള കാത്തലിക് ഫെഡറേഷൻ പ്രസിഡന്റ് പി.കെ. ജോസഫ്, സെക്രട്ടറി വർഗീസ് കോയിക്കര, ട്രഷറർ ജസ്റ്റിൻ കരിപ്പാട്ട് എന്നിവർ ആവശ്യപ്പെട്ടു.
‘മദ്യാസക്തർക്കു മദ്യം അധാർമികം’
അങ്കമാലി: മദ്യാസക്തർക്ക് ആവശ്യമെങ്കിൽ സർക്കാർ ഡോക്ടറുടെ നിർദേശപ്രകാരം മദ്യം നൽകാനുള്ള സർക്കാർ നീക്കം അധാർമികവും അശാസ്ത്രീയവുമാണെന്നു കേരള മദ്യവിരുദ്ധ എകോപനസമിതി. മദ്യം മരുന്നല്ല. മദ്യാസക്തകർക്കു ചികിൽസയാണു വേണ്ടത്. ഇവർക്കു ഡബ്ല്യുഎച്ച്ഒ നിർദേശിച്ചിട്ടുള്ള ചികിത്സാ മാനദണ്ഡങ്ങളനുസരിച്ചു ചികിത്സ നൽകണം. മദ്യം നൽകുന്നതു ചികിത്സ പ്രോട്ടോകോളിന് എതിരാണ്. കൊറോണ കാലം മദ്യവിമുക്തിക്കായി പ്രയോജനപ്പെടുത്തണമെന്നും എകോപന സമിതി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
നിർദേശം തള്ളണം: സുധീരൻ
തിരുവനന്തപുരം: മരുന്നിനു പകരം മദ്യമെന്ന എക്സൈസ് കമ്മീഷണറുടെ നിർദേശം സർക്കാർ കൈയോടെ തള്ളിക്കളയണമെന്നു വി.എം. സുധീരൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് അയച്ച കത്തിലാണ് സുധീരൻ ഈ ആവശ്യം ഉന്നയിച്ചത്.
എക്സൈസ് കമ്മീഷണറുടെ നിർദേശം വൈദ്യശാസ്ത്രത്തിന്റെ സാമാന്യ യുക്തിക്കും ധർമത്തിനും നിരക്കാത്തതാണെന്ന് ഐഎംഎയും കെജിഎംഒഎ തുടങ്ങിയ ഡോക്ടർമാരെ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനങ്ങൾ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും സുധീരൻ പറഞ്ഞു.
മദ്യക്കുറിപ്പടി വിചിത്രം, അശാസ്ത്രീയം: ഡോ.കാർമലി സിഎംസി
12:22 AM Mar 31, 2020 | Deepika.com