തിരുവനന്തപുരം: ലോക്ക് ഡൗൺ നിലവിവിലിരിക്കെ സംസ്ഥാന ബജറ്റിലെ നികുതി വ൪ധന നിർദേശങ്ങൾ നാളെ മുതൽ നടപ്പാകില്ല. ഭൂമിയുടെ ന്യായവില വ൪ധന അടക്കമുള്ളതു നടപ്പിൽ വരുന്നതു വൈകും. ഭൂനികുതി, കെട്ടിട നികുതി, മറ്റു സേവന നിരക്കുകൾ എന്നിവയുടെ ബജറ്റിൽ പ്രഖ്യാപിച്ച വ൪ധനകളൊന്നും ഏപ്രിൽ ഒന്നു മുതൽ സംസ്ഥാനത്തു നടപ്പിൽ വരില്ല.
നികുതി വ൪ധന സംബന്ധിച്ച വിജ്ഞാപനങ്ങൾ ഇപ്പോൾ പുറത്തിറക്കേണ്ടതില്ലെന്നാണു നിർദേശം. അവശ്യ സർവീസുകാർ ഒഴികെയുള്ള ജീവനക്കാർ വീട്ടിലിരിക്കുന്ന സാഹചര്യത്തിൽ ഓഫീസുകൾ അവധിയാണ്. ഇതിനാലാണ് വിജ്ഞാപനമിറങ്ങാത്തതെന്നാണ് അധികൃതർ പറയുന്നത്. മിക്കവാറും മേയ് ആദ്യമാകും നികുതിവർധന നിർദേശങ്ങൾ നടപ്പാകുകയെന്നാണ് സൂചന.
കോവിഡ് ഭീതിയുടെ അടിസ്ഥാനത്തിൽ ഭൂമിയുടെ ന്യായവില വ൪ധന നടപ്പാക്കുന്നതിന് മേയിലേക്കു നീട്ടണമെന്ന രജിസ്ട്രേഷൻ വകുപ്പ് ധനവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ഭൂമിയുടെ ന്യായവില 10 ശതമാനം വ൪ധിപ്പിക്കാനായിരുന്നു ബജറ്റ് പ്രഖ്യാപനം. ഇതിന് ആനുപാതികമായി സ്റ്റാമ്പ് ഡ്യൂട്ടിയിലടക്കം വ൪ധന വരും. വില്ലേജ് ഓഫീസ് വഴി ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ, പോക്കുവരവു ഫീസുകൾ, മറ്റു സർവീസ് ചാർജുകൾ എന്നിവയെല്ലാം കൂട്ടുമെന്നു ബജറ്റിൽ പറഞ്ഞിരുന്നു.
കെ. ഇന്ദ്രജിത്ത്
ഭൂമിയുടെ ന്യായവില വ൪ധന നാളെ പ്രാബല്യത്തിലാകില്ല
12:20 AM Mar 31, 2020 | Deepika.com