നെടുമ്പാശേരി/ കാഞ്ഞിരപ്പള്ളി : യൂറോപ്യൻ രാജ്യമായ സെർബിയയിലേക്കു 70 ലക്ഷം (35 ലക്ഷം ജോഡി) സർജിക്കൽ കൈയുറകൾ കാഞ്ഞിരപ്പള്ളിയിൽനിന്നു കൊച്ചി വിമാനത്താവളം വഴി കയറ്റിയയച്ചു. കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ സെർബിയൻ ആരോഗ്യവിഭാഗത്തിന്റെ ഓർഡർ ലഭിച്ച കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് റബേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് കയറ്റുമതി നടത്തിയത്.
സെർബിയൻ തലസ്ഥാനമായ ബെൽഗ്രേഡിലേക്കു ഡച്ച് വിമാനക്കമ്പനിയായ ട്രാൻസേവിയ എയർലൈൻസിന്റെ ബോയിംഗ് 747 കാർഗോ വിമാനമാണ് ഞായറാഴ്ച വൈകിട്ട് കൈയുറകൾ കൊണ്ടുപോയത്. ഏഴായിരത്തിലധികം പെട്ടികളിലായി 90,385 കിലോഗ്രാം ഭാരമുള്ള കാർഗോ ഇന്നലെ ബെൽഗ്രേഡിൽ എത്തി. സിയാൽ കാർഗോ വിഭാഗവും കസ്റ്റംസും വേഗത്തിൽതന്നെ കയറ്റുമതി നടപടി പൂർത്തിയാക്കി. അടുത്ത ദിവസവും ഇത്തരത്തിൽ കയറ്റുമതി തുടരുമെന്നു സെന്റ് മേരീസ് റബേഴ്സ് ഉടമ സണ്ണി ജോസ് അറിയിച്ചു.ഇന്നു വീണ്ടും ട്രാൻസേവിയൻ എയർലൈൻസ് വിമാനം സമാന കാർഗോ കയറ്റുമതിക്കായി കൊച്ചിയിൽ എത്തുന്നുണ്ട്.
ബൊല്ലോർ ലോജിസ്റ്റിക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആണ് കാർഗോ ഏജൻസി. അതീവ നിയന്ത്രിതമായ പ്രവർത്തനമാണ് നിലവിൽ കൊച്ചി വിമാനത്താവളത്തിലുള്ളത്. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ അനുമതി ലഭിക്കുന്ന കാർഗോ സർവീസുകൾ ഏറ്റവും കാര്യക്ഷമമായി പ്രവർത്തിക്കാൻ സിയാൽ സൗകര്യമൊരുക്കുന്നു.
നേരത്തെ ലുലു ഗ്രൂപ്പിനായി സ്പൈസ് ജെറ്റിന്റെ രണ്ട് കാർഗോ സർവീസുകൾ അബുദാബിയിലേക്കു പച്ചക്കറി കയറ്റുമതി നടത്തിയിരുന്നു. 34 ടൺ പച്ചക്കറികളാണ് അബുദാബിയിലേക്കു കയറ്റുമതി ചെയ്തത്. സംസ്ഥാനത്തിനാവശ്യമായ മരുന്നുകൾ എത്തിക്കാൻ എയർ ഏഷ്യ സർവീസുകൾക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ഈയാഴ്ച ആദ്യവിമാനം കൊച്ചി വിമാനത്താവളത്തിൽ എത്തുമെന്നു പ്രതീക്ഷിക്കുന്നു.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമാ യി ഈ കയറ്റുമതി പ്രക്രിയയിൽ സ ജീവമായി ഇടപെട്ട കൊച്ചി കസ്റ്റംസി നെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി നിർമല സീതാരാമൻ ട്വീറ്റ് ചെയ്തു.
കാഞ്ഞിരപ്പള്ളിയിൽനിന്നു 70 ലക്ഷം കൈയുറകൾ സെർബിയയിലേക്ക്
12:20 AM Mar 31, 2020 | Deepika.com