തിരുവനന്തപുരം: സാമൂഹ്യ ക്ഷേമ പെൻഷൻ വാങ്ങാൻ ആരും തിരക്ക് കൂട്ടേണ്ടെന്നും പെൻഷൻ അക്കൗണ്ടിൽ തന്നെയുണ്ടാകുമെന്നും ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. പെൻഷൻ വാങ്ങുന്നതിനായി ഇന്നലെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾ ലംഘിച്ച് ബാങ്കുകൾക്ക് മുന്നിൽ ആളുകൾ തടിച്ചു കൂടിയ പശ്ചാത്തലത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കി ഫേസ്ബുക്ക് കുറിപ്പ് പോസ്റ്റ് ചെയ്തത്.
സംസ്ഥാന സർക്കാരിന്റെ വയോജന പെൻഷൻ മാത്രമല്ല, ജൻധൻ അക്കൗണ്ടിലേയ്ക്ക് 500 രൂപ വീതം കേന്ദ്ര സർക്കാരും നിക്ഷേപിച്ചിട്ടുണ്ട്. മൂന്നു ഗഡുക്കളായിട്ടാണ് ഈ സ്കീമിലുള്ള 1500 രൂപ ലഭിക്കുക. ആദ്യത്തെ ഗഡു പിൻവലിച്ചാലേ അടുത്ത ഗഡു ലഭിക്കുവെന്നാണ് പലരുടെയും തെറ്റായ ധാരണ. അതുകൊണ്ട് അവരും ബാങ്കുകളിൽ തിരക്കുകൂട്ടി. പലർക്കും തെറ്റിദ്ധാരണ അക്കൗണ്ടിൽ വന്നത് പാസ്സ്ബുക്കിൽ പതിച്ചുകിട്ടിയാലേ പണത്തിന് ഒരു ഉറപ്പുണ്ടാകൂ എന്നാണ്.
ആരും തിരക്ക് കൂട്ടേണ്ടതില്ല. സംസ്ഥാന സർക്കാരിന്റെ സാമൂഹ്യക്ഷേമ പെൻഷന്റെ 2400 രൂപയായാലും കേന്ദ്രത്തിന്റെ 500 രൂപയായാലും അവരവരുടെ അക്കൗണ്ടിൽ തന്നെയുണ്ടാകും. പാസ്സ്ബുക്കിൽ പതിക്കുന്നത് വൈകുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല. രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് പണം പിൻവലിക്കാൻ ബാങ്കിൽ ചെന്നാൽ മതി. അതാണ് കൊറോണ പകർച്ചവ്യാധിക്കാലത്ത് ഉചിതം. കാരണം, പ്രായംചെന്നവരാണ് കൂടുതൽ ആരോഗ്യ ജാഗ്രത പാലിക്കേണ്ടത്. ഇന്നു മുതൽ സംസ്ഥാനത്തെ എല്ലാ ട്രഷറികളും തുറന്നു പ്രവർത്തിക്കുമെന്നും ഐസക് വ്യക്തമാക്കി.
ആരും തിരക്ക് കൂട്ടണ്ട, പെൻഷൻ അക്കൗണ്ടിൽ തന്നെയുണ്ടാകും: ധനമന്ത്രി
11:03 PM Mar 30, 2020 | Deepika.com