കൊച്ചി: കോവിഡ് -19ന്റെ പശ്ചാത്തലത്തിലുള്ള ലോക്ക്ഡൗണിന്റെയും, സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടങ്ങളും നിയമപാലകരും നൽകുന്ന നിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ സീറോ മലബാർ സഭയുടെ രൂപതകളിൽ ഈ വർഷത്തെ വിശുദ്ധവാരാചരണത്തിനുള്ള നിർദേശങ്ങൾ പുറത്തിറക്കി.
പൗരസ്ത്യസഭകൾക്കായുള്ള വത്തിക്കാൻ കാര്യാലയം നൽകിയിരിക്കുന്ന മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിലും ആവശ്യമായ ആലോചനകൾക്കുശേഷവും ഇതുസംബന്ധിച്ചു മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പുറപ്പെടുവിച്ച സർക്കുലറിലെ പ്രധാന നിർദേശങ്ങൾ ചുവടെ:
1. വൈറസ് വ്യാപനത്തെ ചെറുക്കുന്നതിനു നിലവിലുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി ഈ വർഷത്തെ തിരുക്കർമങ്ങൾ വിശ്വാസികളുടെ പങ്കാളിത്തമില്ലാതെയാണു നടത്തേണ്ടത്.
2. മെത്രാന്മാർ കത്തീഡ്രൽ ദേവാലയങ്ങളിലും വൈദികർ ഇടവക ദേവാലയങ്ങളിലും അവശ്യംവേണ്ട ശുശ്രൂഷകരുടെ മാത്രം (അഞ്ചു പേരിൽ കൂടാതെ) പങ്കാളിത്തത്തോടെ തിരുക്കർമങ്ങൾ നടത്തണം.
3. സാധിക്കുന്നിടത്തോളം കത്തീഡ്രൽ ദേവാലയങ്ങളിൽനിന്നോ അതത് ഇടവകകളിൽനിന്നോ വിശുദ്ധവാര തിരുക്കർമങ്ങൾ തത്സമയം വിശ്വാസികൾക്കുവേണ്ടി സംപ്രേഷണം ചെയ്യണം.
4. ഓശാനഞായറാഴ്ച വൈദികൻ വിശുദ്ധ കുർബാനയർപ്പിക്കുന്പോൾ അന്നത്തെ തിരുക്കർമത്തിൽ പങ്കെടുക്കുന്നവർക്കുവേണ്ടി മാത്രം കുരുത്തോലകൾ (ലഭ്യമെങ്കിൽ) ആശീർവദിച്ചാൽ മതിയാകും. അന്നു മറ്റുള്ളവർക്കു കുരുത്തോല വിതരണം നടത്തേണ്ടതില്ല.
5. വിശുദ്ധ മൂറോൻ കൂദാശ വിശുദ്ധവാരത്തിൽ നടത്തേണ്ടതില്ല. പിന്നീട് ഒരു ദിവസം നടത്താവുന്നതാണ് (ഉദാ: പന്തക്കുസ്താ തിരുനാളിനോടനുബന്ധിച്ച്).
6. പെസഹാ വ്യാഴാഴ്ചയിലെ കാൽകഴുകൽ ശുശ്രൂഷ ഒഴിവാക്കണം.
7. പെസഹാ വ്യാഴാഴ്ച ഭവനങ്ങളിൽ നടത്താറുള്ള അപ്പം മുറിക്കൽ ശുശ്രൂഷ ഓരോ ഭവനത്തിലുമുള്ളവർക്കു മാത്രമായി പരിമിതപ്പെടുത്തേണ്ടതാണ്. കുടുംബക്കൂട്ടായ്മ അടിസ്ഥാനത്തിലോ ബന്ധുവീടുകൾ ഒന്നിച്ചുചേർന്നോ നടത്താറുള്ള അപ്പംമുറിക്കൽ പൂർണമായും ഒഴിവാക്കേണ്ടതാണ്.
8. പീഡാനുഭവ വെള്ളിയാഴ്ചയുള്ള ക്രൂശിതരൂപ-സ്ലീവാ ചുംബനവും പുറത്തേക്കുള്ള കുരിശിന്റെ വഴിയും പരിഹാരപ്രദക്ഷിണവും നടത്താൻ പാടില്ല. ഈ ദിവസത്തെ തിരുക്കർമങ്ങൾ ആവശ്യമെങ്കിൽ കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ ദിവസം (സെപ്റ്റംബർ 14) നടത്താവുന്നതാണ്.
9. വലിയ ശനിയാഴ്ചയിലെ തിരുക്കർമങ്ങൾ നടത്തുന്പോൾ ജനങ്ങൾക്ക് നൽകാൻ വേണ്ടി വെള്ളം വെഞ്ചരിക്കേണ്ടതില്ല. പിന്നീടൊരവസരത്തിൽ ജനങ്ങൾക്ക് വെള്ളം വെഞ്ചരിച്ചു നൽകാവുന്നതാണ്.
10. ഉയിർപ്പുതിരുനാളിന്റെ കർമങ്ങൾ രാത്രിയിൽ നടത്തേണ്ടതില്ല. പകരം അന്നു രാവിലെ ദിവ്യബലിയർപ്പിച്ചാൽ മതിയാകും.
11. വിശുദ്ധവാരത്തിലെ ദിവസങ്ങൾ പ്രാർഥനയുടെ ദിവസങ്ങളാക്കി മാറ്റുന്നതിനു കുടുംബങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. എല്ലാവരും ഒരുമിച്ചു കുടുംബ പ്രാർഥനകൾ സജീവമായി നടത്തണം. വിശുദ്ധവാരത്തിലെ ഓരോ ദിവസത്തിനും യോജിച്ച ബൈബിൾ ഭാഗങ്ങൾ അന്നത്തെ കുടുംബപ്രാർഥനയുടെ ഭാഗമായി വായിക്കേണ്ടതാണ്. യാമപ്രാർഥനകൾ, കുരിശിന്റെ വഴി, കരുണക്കൊന്ത എന്നിവ കുടുംബാംഗങ്ങൾ ഒരുമിച്ച് ചൊല്ലുന്നത് വിശുദ്ധവാരത്തിന്റെ ചൈതന്യം നിലനിർത്തുന്നതിനു സഹായിക്കും.
ഇപ്പോഴത്തെ സാഹചര്യത്തിൽ പരിമിതികളെല്ലാം ദൈവഹിതമാണെന്നു മനസിലാക്കി നമ്മുടെ കർത്താവിന്റെ രക്ഷാകര രഹസ്യങ്ങളുടെ അനുഭവം കഴിവതും സ്വന്തമാക്കുവാൻ പരിശ്രമിക്കാമെന്നും സർക്കുലറിൽ മേജർ ആർച്ച്ബിഷപ് ഓർമിപ്പിച്ചു.
വിശുദ്ധവാരാചരണത്തിനു സീറോമലബാർ സഭ നിർദേശങ്ങൾ പുറത്തിറക്കി
12:39 AM Mar 29, 2020 | Deepika.com