മുക്കം: കോവിഡ്-19 രോഗ ഭീതിയിൽ വീടുകളിൽ കഴിയുന്ന എല്ലാ ജനവിഭാഗങ്ങൾക്കും ഏതെങ്കിലും തരത്തിൽ സർക്കാരിന്റെ ആശ്വാസ പദ്ധതികളുടെ ഗുണം ലഭിക്കുമ്പോൾ ആരും തിരിഞ്ഞു നോക്കാനില്ലാതെ സ്പെഷൽ സ്കൂൾ ജീവനക്കാർ.
തുച്ഛമായ വേതനത്തിന് ജോലിചെയ്യുന്ന ഇവർ കോവിഡ് നിയന്ത്രണങ്ങൾ വന്നതിനെ തുടർന്ന് സ്ഥാപനങ്ങൾ അടച്ചതോടെ വൻ പ്രതിസന്ധിയിലാണ്. മാനസിക വെല്ലുവിളി നേരിടുന്നവരെ പരിശീലിപ്പിക്കുന്ന സ്പെഷൽ സ്കൂളുകളിലെ ആയിരക്കണക്കിന് ജീവനക്കാരാണ് വറുതി കാലത്ത് നിരാശയോടെ കഴിയേണ്ടി വരുന്നത്. തുച്ഛമായ വേതനമെയുള്ളുവെങ്കിലും അതുപോലും കിട്ടിയിട്ട് നാലു മാസത്തോളമായി. സർക്കാർ നൽകുന്ന ധനസഹായം നേരത്തെ കിട്ടിയെങ്കിലും അത് തികയാത്തതാണ് പ്രശ്നമെന്നാണ് മാനേജ്മെന്റുകൾ പറയുന്നത്.
ഇനി സർക്കാർ പ്രഖ്യാപിച്ച പ്രത്യേക പാക്കേജ് പ്രകാരം ധനസഹായം കിട്ടിയാലെ ഇവർക്ക് രക്ഷയുള്ളു. പെൻഷനോ ക്ഷേമ പദ്ധതികളോ ഇല്ലാത്ത ഇവരുടെ ദുരിതത്തിന് കാഠിന്യം കൂട്ടുന്നതാണ് തൊഴിലില്ലാത്ത ലോക്ക് ഡൗൺ കാലം.
സർക്കാർ 2017ൽ പ്രഖ്യാപിച്ചതും ഭരണാനുമതി കാത്തുനിൽക്കുന്നതുമായ പ്രത്യേക പാക്കേജ് ഉടൻ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് സ്പെഷൽ സ്കൂൾ എംപ്ലോയിസ് യൂണിയൻ സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിക്കും ധനകാര്യ മന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും അപേക്ഷ നൽകിയിട്ടുണ്ട്.
സ്പെഷൽ സ്കൂൾ ജീവനക്കാർ ദുരിതത്തില്‍
12:01 AM Mar 29, 2020 | Deepika.com