തിരുവനന്തപുരം: കേരള അതിർത്തിയിലുള്ള ചെക്ക് പോസ്റ്റുകളുടെ കാര്യത്തിൽ കർണാടക ഗവണ്മെന്റ് അനുകൂലമായ തീരുമാനം എടുക്കുന്നില്ലെങ്കിൽ റെയിൽവേ വാഗണ്‍ വഴി അവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കണമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയും കർണാടക മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടു ചെക്ക്പോസ്റ്റുകൾ വഴി ലോറി ഗതാഗതം പൂർണതോതിൽ അടിയന്തരമായി പുനരാരംഭിക്കണം. രണ്ടു ദിവസത്തിനകം അവശ്യ വസ്തുക്കളുടെ ലഭ്യത പൂർണതോതിൽ പുനഃസ്ഥാപിച്ചില്ലെങ്കിൽ ഇപ്പോൾത്തന്നെ നിയന്ത്രണാതീതമായ വില കുതിച്ചു കയറും.
കേരള അതിർത്തിയിലെ മഞ്ചേശ്വരത്തെ തലപ്പാടി, മാക്കൂട്ടത്തെ പെരുന്പാട്ടി, വയനാട്ടിലെ മുത്തങ്ങ എന്നീ പ്രധാന ചെക്ക്പോസ്റ്റുകൾ വഴി ചരക്കു ലോറികൾ യഥാസമയം എത്തേണ്ടതു കേരളത്തിന് ഏറ്റവും പ്രാധാന്യമുള്ള കാര്യമാണ്. ഇപ്പോൾ ചരക്കു ലോറികളുടെ വരവും പോക്കും ഏതാണ്ടു നിലച്ചിരിക്കുന്നു. ഇതു നീണ്ടാൽ പ്രത്യാഘാതം വളരെ വലുതായിരിക്കും.
കാസർഗോഡ് ജില്ലയിലെ ദേലംപാടി ഗ്രാമപഞ്ചായത്തിലെ ജനങ്ങൾ ദൈനംദിന ആവശ്യങ്ങൾക്കു പ്രധാനമായും ആശ്രയിക്കുന്നത് ഈശ്വരമംഗലം പോലുള്ള കർണാടകത്തിലെ ചെറുനഗരങ്ങളെയാണ്. പ്രധാന റോഡ് വഴിയുള്ള ഗതാഗതം തടയുകയും ഇടറോഡുകൾ കർണാടക ഗവണ്മെന്റ് മണ്ണിട്ടു തടസപ്പെടുത്തുകയും ചെയ്തതോടെ ഗതാഗതം പൂർണമായും നിലച്ചു. അവശ്യ സാധനങ്ങൾ, ആശുപത്രി തുടങ്ങി എല്ലാ അടിയന്തര സേവനങ്ങളും തടസപ്പെട്ടിരിക്കുകയാണ്. ദേലംപടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കു പോലും പോകാനാവാത്ത അവസ്ഥയിലാണ് ജനങ്ങളെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.
റോഡ് തുറന്നില്ലെങ്കിൽ റെയിൽ വാഗൺ വഴി അവശ്യവസ്തുക്കൾ കൊണ്ടുവരണം: ഉമ്മൻ ചാണ്ടി
12:01 AM Mar 29, 2020 | Deepika.com