തിരുവനന്തപുരം: കോവിഡ്-19മായി ബന്ധപ്പെട്ട് സംസ്ഥാനത്തെ അവസ്ഥ ഏറെ ഗുരുതരമാണെന്ന തിരിച്ചറിവ് എല്ലാവർക്കും വേണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പുതുതായി കണ്ടെത്തിയ രോഗികൾ നിരവധി പേരുമായി സമ്പർക്കമുള്ളവരാണ്.
ഇടുക്കിയിൽ കോവിഡ് -19 പോസിറ്റീവാണെന്നു കണ്ടെത്തിയ പൊതുപ്രവർത്തകൻ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയും മൂന്നാർ മുതൽ ഷോളയാർ വരെയും സഞ്ചരിച്ചിട്ടുണ്ട്. മെഡിക്കൽ കോളജ്, സ്കൂൾ, നിയമസഭാ മന്ദിരം, സെക്രട്ടേറിയറ്റ് എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്. അടുത്ത് ഇടപഴകിയവരിൽ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ഉണ്ട്. എല്ലാവരും വളരെ ജാഗ്രത പാലിക്കേണ്ട സന്ദർഭത്തിൽ ഒരു പൊതുപ്രവർത്തകൻ ഇങ്ങനെയാണോ പെരുമാറേണ്ടതെന്നു ചിന്തിക്കണം. വൈറസ് ഏറെ അകലെയല്ല. അതിനെ നേരിടാൻ ആദ്യം സൂക്ഷിക്കേണ്ടത് നമ്മൾ തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂർ മെഡിക്കൽ കോളജ് കോവിഡ് ആശുപത്രിയാക്കും
കാസർഗോട്ട് കോവിഡ്-19 രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കണ്ണൂർ മെഡിക്കൽ കോളജ് കോവിഡ് ആശുപത്രിയാക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചു. കാസർഗോട്ട് സെൻട്രൽ യൂണിവേഴ്സിറ്റി ലാബ് ആക്കും. കാസർഡോഗ് മെഡിക്കൽ കോളജിന്റെ പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കും.
കർണാടകം വഴിയടച്ചത് കേന്ദ്രനിർദേശത്തിനു വിരുദ്ധം
കാസർഗോഡ് ജില്ലയിലെ ജനങ്ങൾ ഇപ്പോൾ ഏറെ പ്രതിസന്ധിയാണു നേരിടുന്നത്. മംഗലാപുരത്തേക്ക് ചികിത്സയ്ക്ക് പോകാൻ കഴിയാതെ വന്നതോടെ ജനങ്ങൾ ഏറെ പ്രതിസന്ധിയിലുമായി. ഡയാലിസിസ് അടക്കം പല ആവശ്യങ്ങൾക്കായും ആളുകൾ എല്ലാ ദിവസവും പോകാറുണ്ടായിരുന്നു. കർണാടകം പൂർണമായും അതിർത്തികൾ അടച്ചു. കേന്ദ്ര നിർദേശങ്ങൾക്കു വിരുദ്ധമായി പലയിടത്തും റോഡുകൾ മണ്ണിട്ടാണ് തടയുന്നത്. കർണാടക സർക്കാരിന്റെ ഈ നടപടി ശരിയല്ല. അതിർത്തിയിലെ മണ്ണ് മാറ്റാമെന്ന് കർണാടക ചീഫ് സെക്രട്ടറി ഉറപ്പു നൽകിയിട്ടുണ്ട്. സംഭവം പ്രധാനമന്ത്രിയുടെ ശ്രദ്ധയിലും പെടുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സ്ഥിതി ഗുരുതരം; തിരിച്ചറിവ് ഉണ്ടാകണമെന്നു മുഖ്യമന്ത്രി
01:18 AM Mar 28, 2020 | Deepika.com