തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിലുള്ള പോലീസ് പരിശോധനകൾ തുടരുമെന്നും ആവശ്യമില്ലാതെ ബലംപ്രയോഗിച്ചാൽ പോലീസിനെതിരേ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി. പുറത്തിറങ്ങു ന്നവരുടെ സത്യവാങ്മൂലം പരിശോധിക്കണം. ശരിയെന്നു തോന്നിയാൽ അവരെ വിട്ടയയ്ക്കണം. നിയന്ത്രണങ്ങൾ ആരെയും ബുദ്ധിമുട്ടിക്കാനല്ലെന്നും പോലീസിനെ കബളിപ്പിക്കാൻ ശ്രമിച്ചാൽ കടുത്ത ശിക്ഷ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ പണയത്തിനുള്ള സ്വർണത്തിന്റെ ലേലം, പണയ നോട്ടീസ് അയയ്ക്കൽ എന്നിവ നിർത്തിവയ്ക്കണം. സ്കൂളുകൾ ഇപ്പോൾ വിവിധ ഫീസുകൾ പിരിക്കരുത്. അമിത മദ്യാസക്തിയുള്ളവരെ ഡി അഡിക്ഷൻ സെന്ററുകളിൽ എത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വിദേശത്തുനിന്നു വന്നവരുമായി സന്പർക്കം പുലർത്തിയവരും അവരുടെ കുടുംബാംഗങ്ങളും നിരീക്ഷണത്തിൽ കഴിയണം. പ്രായമായവർ മറ്റുള്ളവരുമായി നിശ്ചിത അകലം പാലിച്ച് സന്പർക്കം പുലർത്തണം. പ്രമേഹം, അർബുദം, വൃക്കരോഗം എന്നിവയ്ക്ക് ചികിത്സയുള്ളവരും തുടർ ചികിത്സ ആവശ്യമുള്ളവവരും മറ്റുള്ളവരുമായി കൃത്യമായി അകലം പാലിക്കണം.
കോവിഡ്-19 ചികിത്സയ്ക്കായി ക്യൂബയിൽ നിന്നുള്ള മരുന്ന് ഉപയോഗിക്കുന്ന കാര്യം ഇന്നലെ നടന്ന ഉന്നതതല യോഗത്തിൽ ചർച്ചയായി. ഡ്രഗ് കണ്ട്രോളറുടെ അനുമതി വാങ്ങേണ്ടതുണ്ട്. അതിനായുള്ള തുടർ നടപടി കൈക്കൊള്ളും. റാപ്പിഡ് ടെസ്റ്റിനുള്ള അനുമതിയായിട്ടുണ്ട്. അതിന്റെ നടപടി പൂർണമായാൽ ഉടനെ പരിശോധന തുടങ്ങും.
എച്ച്ഐവി ബാധിതർക്കുള്ള മരുന്ന് നൽകുന്നത് ജില്ലാ ആശുപത്രികളിൽ നിന്നാണ്. ഇനി മുതൽ താലൂക്കാശുപത്രിയിലും മരുന്ന് നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുറത്തിറങ്ങുന്നവരുടെ രേഖകൾ പരിശോധിച്ചു മാത്രമേ നടപടി സ്വീകരിക്കാവൂ: മുഖ്യമന്ത്രി
01:18 AM Mar 28, 2020 | Deepika.com