തൃശൂർ: കോവിഡിനു തുടക്കമിട്ട ചൈനയിൽനിന്നുള്ള പരിശോധനാ കിറ്റിനു ലോകമെങ്ങും വൻ ഡിമാൻഡ്. 15 മിനിറ്റുകൊണ്ടു ഫലമറിയാം. ചൈനയിലെ ഹാങ്ചൗ കേന്ദ്രമായി പ്രവർത്തിക്കുന്ന അമേരിക്കൻ കമ്പനിയായ വിവാചെക് ലബോറട്ടറീസാണ് വിവ ഡയാഗ് കോവിഡ്-19 എന്ന പേരിൽ റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ വൻതോതിൽ പുറത്തിറക്കുന്നത്.
ഇന്ത്യയിൽ സർക്കാർ സ്ഥാപനങ്ങളിൽ മാത്രമാണ് പരിശോധനാസംവിധാനം ഉണ്ടായിരുന്നത്. കോവിഡ് പടരുന്ന സാഹചര്യത്തിൽ 13 സ്വകാര്യ സ്ഥാപനങ്ങൾക്കു പരിശോധന നടത്താൻ അനുമതി നൽകി. ഗുജറാത്ത് കേന്ദ്രമാക്കിയുള്ള ലാബുകളാണ് ഇതിൽ അധികവും. അറുപതോളം കേന്ദ്രങ്ങളിൽ ഇന്ത്യയിലെ സ്വകാര്യ ലാബുകൾ പരിശോധനാ സൗകര്യമുണ്ട്. ഈ സ്ഥാപനങ്ങളും ചൈനീസ് കിറ്റുകളാണ് വാങ്ങുന്നത്. ഒരു കിറ്റിനു ചില്ലറവില്പനവില നാലു ഡോളറാണ്( 280 രൂപ). മൊത്തവില ഗണ്യമായി കുറയും. ഒരാളുടെ ഒറ്റത്തവണത്തെ കോവിഡ് രക്തപരിശോധനയ്ക്കു സ്വകാര്യ ലാബുകൾ ഈടാക്കുന്നത് 4,500 രൂപയാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം അംഗീകരിച്ച നിരക്കാണിത്.
ടെസ്റ്റിനുള്ള ചെറിയ ഉപകരണം, ബഫർ, പിപ്പെറ്റ്സ്, സേഫ്റ്റി ലാൻസെറ്റ്സ്, ആൾക്കഹോൾ പ്രെപ് പാഡ്സ് എന്നിവ അടങ്ങിയതാണ് കിറ്റ്. വിരൽത്തുമ്പിൽ കിറ്റിലെ സൂചികൊണ്ടു ചെറുതായൊന്നു കുത്തിയാൽ പൊടിയുന്ന ഒരു തുള്ളി രക്തം പിപ്പെറ്റുകൊണ്ട് എടുത്തു ചെറിയ ഉപകരണത്തിലേക്കു മാറ്റുക. ബഫറിലെ രാസലായിനിയുടെ ഒരു തുള്ളി രക്തത്തിലേക്കു വീഴ്ത്തിയാൽ മതി. 15 മിനിറ്റിനകം കോവിഡ് ബാധിച്ചിട്ടുണ്ടോയെന്നു തിരിച്ചറിയാം. ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള ഉത്പന്നമാണ്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ ഈ കമ്പനിയുടെ റാപ്പിഡ് ടെസ്റ്റ് കിറ്റുകൾക്കു വൻ ഡിമാൻഡാണ്.
കുവൈറ്റ് അടക്കമുള്ള രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ നിയോഗിക്കപ്പെട്ട ആരോഗ്യ പ്രവർത്തകർ ഈ ഉപകരണത്തിന്റെ സഹായത്തോടെയാണ് യാത്രക്കാർക്കു കോവിഡ് ബാധിച്ചിട്ടുണ്ടോയെന്നു പരിശോധിച്ചിരുന്നത്. അമേരിക്കയിലെ വാഷിംഗ്ടണിലാണ് വിവാചെക് ലബോറട്ടറീസിന്റെ ആസ്ഥാനം.
ഫ്രാങ്കോ ലൂയിസ്
കിറ്റിനു 280 രൂപ, പരിശോധനയ്ക്ക് 4,500 രൂപ
12:52 AM Mar 28, 2020 | Deepika.com