മങ്കൊന്പ്: കുട്ടനാട്ടിലെ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തെത്തുടർന്നു പൊളളലേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടുപേർകൂടി മരിച്ചു. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ആറായി. ഗുരുതര പൊള്ളലേറ്റ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന പുളിങ്കുന്ന് കരിയിൽചിറയിൽ തോമസ് ജോസഫിന്റെ ഭാര്യ ഏലിയാമ്മ തോമസ് (തങ്കമ്മ-52), കന്നിട്ടച്ചിറയിൽ സതീശന്റെ ഭാര്യ ബിന്ദു സതീശൻ (42 എന്നിവരാണ് മരിച്ചത്.
അറുപതു ശതമാനത്തിലധികം പൊള്ളലേറ്റു ഒരാഴ്ചയിലധികമായി ചികിത്സയിലായിരുന്ന ഏലിയാമ്മ തോമസ് ഇന്നലെ മൂന്നോടെയാണു മരിച്ചത്. സംസ്കാരം പിന്നീട്. മക്കൾ : നിബിൻ, ഉണ്ണി, നീതു. മരുമകൻ: അജോ. ബിന്ദു സതീശന്റെ സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിനു വീട്ടുവളപ്പിൽ നടക്കും. മക്കൾ : ആദിത്യൻ, അശ്വതി. കഴിഞ്ഞ 20നായിരുന്നു പുളിങ്കുന്നിലെ അടുത്തടുത്തായി പ്രവർത്തിക്കുന്ന രണ്ടു പടക്കനിർമാണശാലകളിൽ സ്ഫോടനവും തീപിടിത്തവും ഉണ്ടായത്.
അപകട ദിവസം രാത്രിതന്നെ പുളിങ്കുന്ന് കിഴക്കേചിറയിൽ കുഞ്ഞുമോൾ (55) മരിച്ചിരുന്നു. പിറ്റേന്ന് പുളിങ്കുന്ന് മുപ്പതിൽ ജോസഫ് ചാക്കോ (റെജി50), പുളിങ്കുന്ന് മലയിൽ പുത്തൻ വീട്ടിൽ ലൈജുവിന്റെ ഭാര്യ ബിനു (30) എന്നിവരും മരിച്ചിരുന്നു. തുടർന്ന് 24ന് പുളിങ്കുന്ന് കണ്ണാടി ഇടപ്പറന്പിൽ സുരേന്ദ്രന്റെ ഭാര്യ വിജയമ്മ (56) കൂടി മരിച്ചതോടെ മരണസംഖ്യ നാലായിരുന്നു. മൂന്നു സ്ത്രീകൾ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിലാണ്. ഇവർക്കും അറുപതു ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
ഗുരുതരമല്ലാത്ത പൊള്ളലേറ്റ കായപ്പുറം മുളവനക്കുന്നത്ത് സിദ്ധാർഥൻ (61), പുളിങ്കുന്ന് തോട്ടാത്തറ ഓമന (49) എന്നിവരും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലുണ്ട്. പുളിങ്കുന്ന് കിഴങ്ങാട്ടുത്തറ സരസമ്മ (56), പുത്തൻപുരക്കൽ ചിറയിൽ ഷീല (48), കന്നിട്ടചിറയിൽ ബിന്ദു (42)എന്നിവരാണ് ഐസിയുവിൽ കഴിയുന്നത്.
അപകടം നടന്നതിന്റെ പിറ്റേന്നു പോലീസ് പടക്കനിർമാണശാല ഉടമകളുടെ വീടുകളിൽ നടത്തിയ റെയ്ഡിൽ വൻതോതിൽ സ്ഫോടകവസ്തുക്കളും പടക്കങ്ങളും അനുബന്ധ ഉപകരണങ്ങളും കണ്ടെടുത്തിരുന്നു. ഉടമകളിലൊരാളായ പുരയ്ക്കൽ പി.വി. ആന്റണി (തങ്കച്ചൻ) യെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാൻഡിലാണ്.
പടക്കനിർമാണശാലയിലെ സ്ഫോടനം: രണ്ടു പേർകൂടി മരിച്ചു
12:52 AM Mar 28, 2020 | Deepika.com