തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ഭീഷണി എത്ര കടുത്താലും അതിനെ നേരിടാൻ എല്ലാ സജ്ജീകരണങ്ങളും ഒരുക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിരോധപ്രവർത്തനങ്ങൾക്ക് സർക്കാർ ആശുപത്രികൾക്കു പുറമെയുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തും.
സംസ്ഥാനത്താകെ 879 സ്വകാര്യ ആശുപത്രികളിൽ 69,434 കിടക്കകളുണ്ട്. 5,607 ഐസിയുവുമുണ്ട്. 716 ഹോസ്റ്റലുകളിൽ 15,333 മുറികൾ ഉണ്ട്. ഇവയിൽ വേണ്ട അറ്റകുറ്റപ്പണികൾ നടത്തുകയാണ്.
ലോക്ക് ഡൗണ്‍ സാഹചര്യത്തിൽ 43 തദ്ദേശ സ്ഥാപനങ്ങളിൽ കമ്യൂണിറ്റി കിച്ചണ്‍ തുടങ്ങി. 941 പഞ്ചായത്തുകളുള്ളതിൽ 861 പഞ്ചായത്തുകൾ കമ്യൂണിറ്റി കിച്ചണുള്ള സ്ഥലം സജ്ജമാക്കി. 84 മുനിസിപ്പാലിറ്റികളിൽ സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. ആറ് കോർപറേഷനുകളിൽ ഒന്‍പതിടങ്ങളിലായി കമ്യൂണിറ്റി കിച്ചൺ ആരംഭിക്കാനാണ് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ഇവിടങ്ങളിൽ വരും ദിവസങ്ങളിൽ ഭക്ഷണവിതരണം ആരംഭിക്കും. ഇതിനു പ്രാദേശിക വോളണ്ടിയർമാരെ തദ്ദേശ സ്ഥാപനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 715 പഞ്ചായത്തുകൾ ഹെൽപ്ലൈൻ സജ്ജീകരിച്ചു. 86,421 പേർക്ക് കൗണ്‍സലിംഗ് നൽകി.
പ്രതിരോധ പ്രവർത്തനങ്ങൾക്കും ലോക്ക് ഡൗണിനോട് അനുബന്ധിച്ചുള്ള ക്രമീകരണങ്ങൾക്കുമായി 15,433 വാർഡുതല സമിതികൾ പ്രവർത്തിക്കുന്നുണ്ട്. ഗ്രാമതലത്തിൽ 2,007 കെയർ സെന്ററുകൾക്കുള്ള സ്ഥലം കണ്ടെത്തി. നഗരപ്രദേശങ്ങളിൽ 3482 വാർഡു സമിതികളാണ് പ്രവർത്തിക്കുന്നത്.
റേഷൻകാർഡ് ഇല്ലാത്തവർക്കും ധാന്യം
സ്വന്തമായി റേഷൻ കാർഡില്ലാത്തവർക്കും റേഷൻ കടകൾ വഴി ഭക്ഷ്യധാന്യം നൽകുന്നതിന് ഭക്ഷ്യവകുപ്പ് നടപടികൾ സ്വീകരിച്ചു. ആധാർ നമ്പർ പരിശോധിച്ചശേഷം സൗജന്യമായി ഭക്ഷ്യധാന്യം നൽകും.
ക്ഷേമ പെൻഷൻ വിതരണം സഹകരണ സ്ഥാപനങ്ങൾ ഇന്നലെ മുതൽ ആരംഭിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.
കോവിഡിനെ നേരിടാൻ എല്ലാ സജ്ജീകരണങ്ങളും: മുഖ്യമന്ത്രി
01:03 AM Mar 27, 2020 | Deepika.com