തിരുവനന്തപുരം: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഏപ്രിൽ 14 വരെ നീളുന്ന ലോക്ക് ഡൗണിനു മുൻപ് നാലു മാസത്തെ കുടിശികയുള്ള സാമൂഹിക ക്ഷേമ പെൻഷനുകൾ കൂടി വിതരണം ചെയ്യാൻ സർക്കാർ നീക്കം. ജിഎസ്ടി കോന്പൻസേഷനും സെറ്റിൽമെന്റുമടക്കം കേന്ദ്രം കേരളത്തിനു നൽകാനുള്ള 7,000 കോടി രൂപ ലഭിച്ചാൽ അതു സാമൂഹികക്ഷേമ പെൻഷനുകളുടെ കുടിശിക വിതരണത്തിനുകൂടി നീക്കിവയ്ക്കുന്നതിനെക്കുറിച്ചാണു സർക്കാർ ആലോചിക്കുന്നത്.
ഇന്നു മുതൽ വിതരണം തുടങ്ങുന്ന രണ്ടു മാസത്തെ കുടിശിക പെൻഷനു പുറമേയാണ് നാലു മാസത്തെ പെൻഷൻ കൂടി ഏപ്രിൽ രണ്ടാം വാരത്തോടെ വിതരണം ചെയ്യാൻ ആലോചിക്കുന്നത്. നാലു മാസത്തെ പെൻഷൻ കുടിശിക കൊടുത്തുതീർക്കാൻ ഏകദേശം 2450 കോടി രൂപ വേണ്ടിവരും. കോവിഡിനെ തുടർന്ന് പ്രതിസന്ധിയിലായ വിപണിയുടെ ഉണ൪വിന് ഇതിടയാക്കുമെന്നാണു കരുതുന്നത്.
അടച്ചുപൂട്ടലിനെത്തുട൪ന്നു പ്രതിസന്ധി നേരിടുന്ന ജനങ്ങൾക്കും ഇത് ആശ്വാസമാകും. കുടിശികയുള്ള ഒക്ടോബർ, നവംബ൪ മാസത്തെ പെൻഷനാണ് ഇന്നുമുതൽ വീട്ടിലെത്തിക്കുന്നത്. ഡിസംബർ മുതൽ മാർച്ച് വരെയുള്ള പെൻഷൻ തുക വിതരണം നടത്തുന്നതിനെക്കുറിച്ചാണു സർക്കാർ ആലോചിക്കുന്നത്. 50 ലക്ഷത്തിലേറെ പേ൪ക്കാണു പ്രയോജനം ലഭിക്കുക.
എന്നാൽ, മറ്റെന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ പണം വകമാറ്റേണ്ടിവരും. കോവിഡ് ഭീതി നിലനിൽക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ ഒന്നും പറയാനാവാത്ത സ്ഥിതിയാണെന്നാണു ധനവകുപ്പ് അധികൃതർ പറയുന്നു. സൗജന്യ റേഷൻ അരി വിതരണത്തിനൊപ്പം ഭക്ഷ്യ ധാന്യകിറ്റ് കൂടി എല്ലാ കാ൪ഡുടമകൾക്കും നൽകുന്നതിനുള്ള നീക്കം നടക്കുന്നുണ്ട്. ഇതിനുള്ള പണവും കണ്ടെത്തേണ്ടതുണ്ട്. സർക്കാർ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളവും പെൻഷനും കൊടുക്കുന്നതിനുള്ള നടപടിയും തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.
കെ. ഇന്ദ്രജിത്ത്
ലോക്ക് ഡൗൺ കാലത്ത് നാലുമാസത്തെ ക്ഷേമപെൻഷൻ കുടിശികകൂടി കൊടുക്കാൻ നീക്കം
12:41 AM Mar 27, 2020 | Deepika.com