തുറവൂർ: അമിതവേഗത്തിലെത്തിയ ഗ്യാസ് ടാങ്കർ ലോറി ഇടിച്ച് സൈക്കിൾ യാത്രികനും സ്കൂട്ടർ യാത്രികനും മരിച്ചു. മറ്റൊരു സ്കൂട്ടർ യാത്രികയ്ക്കു പരിക്കേറ്റു. സൈക്കിൾ യാത്രികനായ പട്ടണക്കാട് പഞ്ചായത്ത് പതിനൊന്നാം വാർഡിൽ പുളിംപറന്പിൽ അപ്പച്ചൻ(72), സ്കൂട്ടർ യാത്രികൻ എറണാകുളം ചെല്ലാനം പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ പരേതനായ സോളമന്റെ മകൻ ജോയി (65) എന്നിവരാണു മരിച്ചത്. ദേശീയപാതയിൽ പൊന്നാംവെളി കവലയിൽ ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു അപകടം.
മംഗലാപുരത്തുനിന്നു കൊല്ലത്തക്കു ഗ്യാസുമായി പോയ ലോറിയാണ് അപകടമുണ്ടാക്കിയത്. അമിതവേഗത്തിലെത്തിയ ലോറി, റേഷൻ കടയിൽനിന്ന് അരിയും മറ്റു സാധനങ്ങളും വാങ്ങി സൈക്കിളിൽ വീട്ടിലേക്കു പോകുകയായിരുന്ന അപ്പച്ചനെ ഇടിച്ചു. റോഡിൽ വീണ ഇദ്ദേഹത്തിന്റെ തലയിലൂടെ ലോറിയുടെ ചക്രം കയറിയിറങ്ങി. ഇദ്ദേഹം തത്ക്ഷണം മരിച്ചു. മുന്നോട്ടു പാഞ്ഞ ലോറി, സ്കൂട്ടറിൽ ഭാര്യക്ക് മരുന്നു വാങ്ങാൻ ചേർത്തലയ്ക്ക് പോകുകയായിരുന്ന ജോയിയെ ഇടിച്ചു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീണ്ടും ലോറി മുന്നോട്ടു പാഞ്ഞ് പോലീസ് പരിശോധനയ്ക്കായി നിർത്തിയിട്ടിരുന്ന മറ്റൊരു സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രികയായ തുറവൂർ സ്വദേശിനി ജാൻസിക്കും (28) പരിക്കേറ്റു. ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്ന് പോലീസ് പറഞ്ഞു. ലോറി ഡ്രൈവറായ തമിഴ്നാട് കടലൂർ സ്വദേശി മണവാളനെ (43)പട്ടണക്കാട് പോലീസ് അറസ്റ്റ് ചെയ്തു. റോഡിൽ പരിശോധന നടത്തുകയായിരുന്ന പോലീസ് ഓടി മാറിയതിനാലും നിറയേ ഗ്യാസുമായി വന്ന ലോറി നിയന്ത്രിച്ചു നിർത്താനായതിനാലും വൻ ദുരന്തം ഒഴിവായി. അപ്പച്ചന്റെ മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: ശാന്ത, മക്കൾ: അനുപമ, അഭിലാഷ്. മരുമക്കൾ: അരുണ്, രസിത. ജോയിയുടെ മൃതദേഹം തുറവൂർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത് ചെല്ലാനം സെന്റ് ജോർജ് പള്ളിയിൽ സംസ്കരിച്ചു. ഭാര്യ: റീത്താമ്മ, മക്കൾ: സുമ, ഷൈജ,സജീവൻ.
അമിതവേഗത്തിലെത്തിയ ടാങ്കർ ലോറി സൈക്കിളിലും സ്കൂട്ടറിലും ഇടിച്ച് രണ്ടുപേർ മരിച്ചു
12:41 AM Mar 27, 2020 | Deepika.com