കൽപ്പറ്റ:വയനാട്ടിൽ ആദ്യമായി കൊറോണ രോഗം സ്ഥിരീകരിച്ചു. 22നു ദുബായിൽനിന്നെത്തിയ നാല്‍പ്പത്തെട്ടുകാരനായ തൊണ്ടർനാട് സ്വദേശിയിലാണ് രോഗം കണ്ടെത്തിയത്. ഇദ്ദേഹം വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്നു ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള അറിയിച്ചു. രോഗിയെ ആശുപത്രിയിലേക്കു മാറ്റി. ഇദ്ദേഹം മൂന്നുപേരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടതായാണ് വിവരം.
മാർച്ച് 22നു രാവിലെ ഒമ്പതിനു കരിപ്പൂരിൽ എത്തിയ ഇദ്ദേഹം ടാക്സിയിൽ വീട്ടിലെത്തുകയായിരുന്നു. സമ്പർക്കത്തിലേർപ്പെട്ട ടാക്സി ഡ്രൈവർ, ആംബുലൻസ് ഡ്രൈവർ, ബന്ധു എന്നിവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. 23നാണ് സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്കയച്ചത്. കുടുംബാംഗങ്ങളോടു വീട്ടിൽനിന്നു മാറാൻ നിർദേശം നൽകിയതിനുശേഷമാണ് വിമാനത്താവളത്തിൽനിന്ന് ഇദ്ദേഹം വയനാട്ടിലേക്കു യാത്ര പുറപ്പെട്ടത്. പനി അനുഭവപ്പെട്ടതിനെത്തുടർന്നു ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കുകയും അവർ സ്രവത്തിന്റെ സാമ്പിൾ പരിശോധനയ്ക്കു ശേഖരിക്കുകയുമായിരുന്നു. രോഗി കൂടുതൽ ആളുകളുമായി സമ്പർക്കത്തിൽ ഏർപ്പെടാതിരുന്നതു കോറോണ പ്രതിരോധത്തിൽ ഏർപ്പെടുന്നവർക്കു ആശ്വാസമായി.
കോവിഡ്-19 കരുതൽ നടപടികളുടെ ഭാഗമായി ജില്ലയിൽ 2926 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്നലെ മാത്രം 990 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. ജില്ലയിൽനിന്ന് ഇതിനകം 57 സാമ്പിളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 43 ഫലങ്ങൾ നെഗറ്റീവാണ്. ഇന്നലെ 12 സാമ്പിൾ കൂടി പരിശോധനക്കയച്ചു. ഇതുൾപ്പെടെ 14 പേരുടെ ഫലം ലഭിക്കാനുണ്ട്.
വയനാട്ടിൽ ഒരാൾക്ക് കോവിഡ്
12:25 AM Mar 27, 2020 | Deepika.com