ന്യൂഡൽഹി: കൊറോണ രോഗബാധ തടയാൻ ഇന്ത്യ മുഴുവൻ 21 ദിവസത്തേക്കു സന്പൂർണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്നലെ അർധരാത്രി നിലവിൽ വന്ന അടച്ചുപൂട്ടൽ രാജ്യമാകെ ഭാഗികമായി നിശാനിയമം (കർഫ്യു) ആണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. മഹാമാരി തടയുന്നതിന് ഏപ്രിൽ 14 വരെയുള്ള മൂന്നാഴ്ച ആരും വീടിനു പുറത്തിറങ്ങരുതെന്ന് അദ്ദേഹം നിർദേശിച്ചു.
ആരും വീടിന്റെ ലക്ഷ്മണരേഖ കടക്കരുത്. എല്ലാവരും കർശനമായി സ്വന്തം വീടുകളിൽ കഴിയുക. ഓരോ പൗരനും രാജ്യത്ത് ഇപ്പോൾ എവിടെയാണോ അതേ സ്ഥലത്തുതന്നെ തുടരണം. അശ്രദ്ധയ്ക്കു രാജ്യം വലിയ വില നൽകേണ്ടിവരും. അടുത്ത 21 ദിവസത്തേക്കു രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഒരുപോലെ ഇതു ബാധകമാണ്. കോവിഡ്-19ന്റെ വ്യാപനം നിയന്ത്രിക്കുന്നതിനുള്ള ഈ നടപടിയോടു രാജ്യത്തെ മുഴുവൻ ജനങ്ങളും ആത്മാർഥമായി സഹകരിക്കണമെന്നും ഇന്നലെ രാത്രി രാഷ്ട്രത്തോടായി നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
കൊറോണ രോഗപ്രതിരോധ നടപടികൾക്കും ചികിത്സാ ഉപകരണങ്ങൾക്കുമായി 15,000 കോടി രൂപ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കൊറോണ പരിശോധന, വെന്റിലേറ്ററുകൾ, ആശുപത്രി ബെഡ്ഡുകൾ അടക്കമുള്ള ഉപകരണങ്ങൾ തുടങ്ങിയവയ്ക്കായാണ് ഇത്രയും രൂപ കേന്ദ്രം അനുവദിച്ചത്. രാജ്യത്താകെ ഈ തുക പോലും തീരെ അപര്യാപ്തമാണെന്നു വിദഗ്ധർ പിന്നീട് ചൂണ്ടിക്കാട്ടി.
എന്നാൽ, പ്രതീക്ഷിച്ചിരുന്ന സാന്പത്തിക ഉദ്ധാരണ പാക്കേജുകളോ സംസ്ഥാനങ്ങൾക്കുള്ള സഹായ പാക്കേജുകളോ പ്രധാനമന്ത്രി പ്രഖ്യാപിച്ചില്ല. മൂന്നാഴ്ചത്തെ സന്പൂർണ ലോക്ക്ഡൗണ്‍ കാലത്ത് പാവപ്പെട്ടവർ, ദിവസക്കൂലിക്കാർ, മറ്റു തൊഴിലാളികൾ തുടങ്ങിയവരുടെ പട്ടിണി മാറ്റാനും മരുന്നു വാങ്ങാനുമുള്ള താത്കാലിക സാന്പത്തിക സഹായ പദ്ധതിയും പ്രഖ്യാപിക്കാതെപോയതു പാവങ്ങളെയും സാധാരണക്കാരെയും ദുഃഖത്തിലാഴ്ത്തി.
കൊറോണയുമായി ബന്ധപ്പെട്ട് അന്ധവിശ്വാസങ്ങളിൽ ആരും പെടരുതെന്നും ഉൗഹാപോഹങ്ങൾ വിശ്വസിക്കരുതെന്നും മോദി ഓർമിപ്പിച്ചു. രാജ്യം ഒറ്റക്കെട്ടായി നിന്ന് ഈ യുദ്ധം വിജയിക്കും. സന്പൂർണ ലോക്ഡൗണ്‍ നിർദേശം കർശനമായി പാലിച്ചില്ലെങ്കിൽ രാജ്യം 21 വർഷം പിന്നോട്ടു പോകും.
കോവിഡ്-19 പടരാതിരിക്കാൻ സാമൂഹ്യ അകലം മാത്രമാണു പോംവഴി. രോഗബാധിതർക്കു മാത്രം സാമൂഹ്യ അകലം എന്ന ധാരണ തെറ്റാണ്. രോഗം പടരാതിരിക്കാൻ പൊതുസ്ഥലങ്ങളിൽ എല്ലാവരും അകലം പാലിക്കണം.
ഓരോ പൗരനും ഇതു ബാധകമാണ്. ചിലരുടെ അശ്രദ്ധ നിങ്ങളെയും കുടുംബത്തെയും ബാധിക്കും. അശ്രദ്ധയ്ക്കു ചിന്തിക്കാൻ കഴിയാത്ത വില രാജ്യം കൊടുക്കേണ്ടിവരും. വൈറസ് വ്യാപനം തടയാൻ സന്പൂർണ ലോക്ഡൗണ്‍ അല്ലാതെ മാർഗമില്ലെന്നും മോദി വിശദീകരിച്ചു.
വികസിത രാജ്യങ്ങൾ പോലും മഹാമാരിക്കു മുന്നിൽ തകർന്നു നിൽക്കുന്നു.
കൊറോണ വൈറസിനെ നേരിടുന്നതിൽ പാശ്ചാത്യ രാജ്യങ്ങൾ പരാജയപ്പെട്ടു. ലോകമാകെ 67 ദിവസം കൊണ്ടാണ് ആദ്യ ഒരു ലക്ഷം പേർക്ക് കൊറോണ വൈറസ് ബാധിച്ചത്. പിന്നീട് 11 ദിവസം കൊണ്ട് രണ്ടു ലക്ഷം പേരെ ബാധിച്ചു. വെറും നാലു ദിവസം കൊണ്ടാണ് മൂന്നു ലക്ഷം പേരിലേക്ക് കൊറോണ രോഗബാധ പടർന്നത്. അത്ര ഗുരുതരവും വേഗത്തിലുമാണു വ്യക്തികളിൽനിന്നു വ്യക്തികളിലേക്കു പകരാവുന്ന ഈ വൈറസിന്റെ വ്യാപനം.കഴിഞ്ഞ ഞായറാഴ്ചത്തെ ജനതാ കർഫ്യു വിജയിപ്പിച്ചതിനു ജനങ്ങളോട് പ്രധാനമന്ത്രി നന്ദി പറഞ്ഞു.
അവശ്യസർവീസുകൾ മുടങ്ങില്ല
ന്യൂഡൽഹി: മൂന്നാഴ്ചത്തെ സന്പൂർണ ലോക്ക് ഡൗണ്‍ കാലത്ത് മരുന്നുകടകൾ, അരിയും ധാന്യങ്ങളും അടക്കമുള്ളവ വിൽക്കുന്ന പലചരക്കു കടകൾ, പച്ചക്കറികൾ, പാൽ, മുട്ട, മത്സ്യം, മാംസം, ബേക്കറി സാധനങ്ങൾ തുടങ്ങിയവ വിൽക്കുന്ന കടകൾ മാത്രം നിയന്ത്രണങ്ങൾക്കു വിധേയമായി തുറന്നു പ്രവർത്തിക്കാനാകുമെന്നു കേന്ദ്രസർക്കാർ വിശദീകരിച്ചു.
അച്ചടി, ദൃശ്യ മാധ്യമങ്ങളെ ലോക്ക് ഡൗണിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആശുപത്രികളും ബാങ്കുകളും എടിഎമ്മുകളും ഇൻഷ്വറൻസ് സ്ഥാപനങ്ങളും കാപ്പിറ്റൽ മാർക്കറ്റുകളും പെട്രോൾ പന്പുകളും പാചകവാതക ഔട്ട്ലെറ്റുകളും പ്രവർത്തിക്കും.
മറ്റെല്ലാ വ്യാപാര, വ്യവസായ സ്ഥാപനങ്ങളും ഓഫീസുകളും വിദ്യാലയങ്ങളും ഏപ്രിൽ 14 വരെ അടച്ചിടും. വിമാനം, റെയിൽവേ, പൊതുഗതാഗത നിരോധനവും തുടരും. വളരെ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം സ്വകാര്യ വാഹനങ്ങളിൽ രണ്ടു പേർക്കു യാത്ര ചെയ്യാം.
ജോർജ് കള്ളിവയലിൽ
21 ദിവസത്തേക്ക് സന്പൂർണ ലോക്ക് ഡൗൺ
11:43 PM Mar 24, 2020 | Deepika.com