തിരുവനന്തപുരം: മുൻകൂർ അനുമതി വാങ്ങാതെ പുസ്തകമെഴുതിയതിന് സംസ്ഥാനത്തെ മുതിർന്ന ഡിജിപിയായ തന്നെ എഡിജിപിയായി തരംതാഴ്ത്താനുള്ള നപടികൾ തടയണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ ഹർജി ഫയൽ ചെയ്തു. സംസ്ഥാന സർക്കാരിനെ ഒന്നും കേന്ദ്രത്തെ രണ്ടും കക്ഷിയാക്കിയാണ് ഹർജി. കേന്ദ്ര സർവീസ് ഉദ്യോഗസ്ഥനായ തന്നെ തരംതാഴ്ത്താൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അനുവാദമില്ലാതെ പുസ്തകമെഴുതിയതിന് ജേക്കബ് തോമസിനെതിരേ ക്രൈംബ്രാഞ്ച് എഫ്ഐആർ ഫയൽ ചെയ്തിരുന്നു. ഇതിനു പുറമേയാണ് അച്ചടക്ക നടപടിയുടെ ഭാഗമായുള്ള തരംതാഴ്ത്തൽ.
സർവീസ് ചട്ടം ലംഘിച്ചാണു പുസ്തകമെഴുതിയതെന്നു മുൻ അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്റെ നേതൃത്വത്തിലുള്ള സമിതി കണ്ടെത്തിയിരുന്നു. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാരിനെ വിമർശിച്ചതിനെ ത്തുടർന്ന് അദ്ദേഹം 2017മുതൽ സസ്പെൻഷനിലായിരുന്നു. അടുത്തിടെ സർവീസിൽ തിരികെയെത്തിയ ജേക്കബ് തോമസിനെ ഷൊർണൂരിലെ മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് എംഡിയായാണു നിയമിച്ചിട്ടുള്ളത്.
തുറമുഖ ഡയറക്ടറായിരിക്കേ ഡ്രഡ്ജിംഗുമായി ബന്ധപ്പെട്ടു ക്രമക്കേട് ആരോപിച്ചും തമിഴ്നാട്ടിൽ അനധികൃതമായി ഭൂമി വാങ്ങിയെന്ന പരാതിയിലും അന്വേഷണം നടക്കുകയാണ്.
‘എഡിജിപിയായി തരംതാഴ്ത്തുന്നതു തടയണം’; ഹർജിയുമായി ജേക്കബ് തോമസ്
02:45 AM Feb 29, 2020 | Deepika.com