തൃശൂർ: ആഭ്യന്തര സെക്രട്ടറിയിൽനിന്നു റിപ്പോർട്ട് എഴുതിവാങ്ങിയാൽ മാഞ്ഞുപോകുന്നതല്ല പോലീസിലെ അഴിമതി സംബന്ധിച്ച സിഎജി റിപ്പോർട്ടെന്നും വെടിയുണ്ടകൾ കാണാതായ സംഭവമുൾപ്പടെയുള്ള പോലീസിലെ അഴിമതിയിൽ സിബിഐ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തൃശൂർ ഡിസിസിയിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ അഴിമതിയാണ് പോലീസിൽ നടന്നിട്ടുള്ളത്. മുഖ്യമന്ത്രിയറിയാതെ ഇതൊന്നും നടക്കില്ല. അഴിമതിയുടെ പങ്കുപറ്റിയതുകൊണ്ടാണ് മുഖ്യമന്ത്രി ഡിജിപിയെ ഭയക്കുന്നത്.
അഴിമതി ഒളിച്ചുവയ്ക്കാനുള്ള നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും. ഇന്റഗ്രേറ്റഡ് ഡിജിറ്റൽ ട്രാഫിക് എൻഫോഴ്സ്മെന്റ് പദ്ധതിയിൽ ക്രമക്കേടുണ്ടെന്നു താൻ പറഞ്ഞപ്പോൾ പദ്ധതി ആരംഭിച്ചിട്ടില്ലെന്നു പറഞ്ഞ് പ്രതിരോധിച്ചെങ്കിലും രണ്ടുദിവസം മുമ്പ് രാത്രിയിൽ പദ്ധതിയുടെ ടെൻഡർ റദ്ദാക്കിയതായി ഉത്തരവ് വന്നു. ഇടപാടിൽ അഴിമതി നടന്നുവെന്നു സർക്കാർതന്നെ സമ്മതിച്ചതിനു തെളിവാണ് ഈ റദ്ദാക്കൽ.
ലൈഫ് മിഷൻ അവകാശവാദം പൊള്ള
തൃശൂർ: ലൈഫ് മിഷൻ പദ്ധതിപ്രകാരം രണ്ടുലക്ഷം വീടുനൽകിയെന്ന എൽഡിഎഫ് സർക്കാരിന്റെ അവകാശവാദം പൊള്ളയാണെന്നും ഇന്നു നടക്കുന്ന ലൈഫ് മിഷൻ കുടുംബസംഗമം യുഡിഎഫ് ബഹിഷ്കരിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
അഴിമതി മൂടിവയ്ക്കാൻ സെക്രട്ടറിയുടെ കുറിപ്പിനാവില്ലെന്നു ചെന്നിത്തല
02:45 AM Feb 29, 2020 | Deepika.com