കൊച്ചി: കാരക്കോണം മെഡിക്കൽ കോളജിൽ സീറ്റ് വാഗ്ദാനം ചെയ്ത് രക്ഷിതാക്കളിൽനിന്ന് വൻ തുക തട്ടിയെടുത്തെന്ന കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ട് ഹൈക്കോടതി ഉത്തരവായി. കാരക്കോണം ഡോ. സോമർവെൽ മെമ്മോറിയൽ സിഎസ്ഐ മെഡിക്കൽ കോളജിൽ സീറ്റു വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാരോപിച്ച് രക്ഷിതാക്കൾ നൽകിയ പരാതിയിൽ കോളജ് ഡയറക്ടറും തിരുവനന്തപുരം ലോക്സഭാ സീറ്റിലെ സിപിഐ സ്ഥാനാർഥിയുമായിരുന്ന ബെന്നറ്റ് ഏബ്രഹാം, ബിഷപ് എ. ധർമരാജ് റസാലം തുടങ്ങിയവർക്കെതിരേ നെയ്യാറ്റിൻകര, മ്യൂസിയം, വെള്ളറട പോലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
92.5 ലക്ഷം രൂപ വാങ്ങിയെന്നാണു കേസ്. പ്രതികളുടെ രാഷ്ട്രീയ സ്വാധീനത്താൽ അന്വേഷണം വഴിമുട്ടിയെന്നാരോപിച്ച് പരാതിക്കാർ മുഖ്യമന്ത്രി, ആഭ്യന്തര വകുപ്പ് സെക്രട്ടറി, ഡിജിപി, ജില്ലാ പോലീസ് മേധാവി തുടങ്ങിയവർക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
പരാതികളിൽ കഴന്പില്ലെന്നായിരുന്നു സർക്കാരിന്റെ നിലപാട്. വൻതുകയുടെ കേസായതിനാൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതാണ് ഉചിതമെന്ന് അഭിപ്രായപ്പെട്ട ഹൈക്കോടതി വിവിധ സ്റ്റേഷനുകളിലെ കേസുകൾ ക്രൈംബ്രാഞ്ചിനു കൈമാറാനുള്ള നടപടികൾ സ്വീകരിക്കാൻ ഡിജിപിക്ക് നിർദേശം നൽകിയിട്ടുണ്ട്. പ്രതികളുടെ രാഷ്ട്രീയ സ്വാധീനംമൂലം അന്വേഷണം വഴിമുട്ടിയെന്നും സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് പണം നഷ്ടപ്പെട്ട രക്ഷിതാക്കൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദേശം.
സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന്
12:49 AM Feb 29, 2020 | Deepika.com