കൊച്ചി: സിപിഎം നേതാവും മുൻ എംപിയുമായ ടി.എൻ. സീമയുടെ ഭർത്താവ് ജയരാജിനെ സി ഡിറ്റിൽ ഡയറക്ടറായി നിയമിച്ചതിനെതിരായ ഹർജി ഹൈക്കോടതി അടുത്ത വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി. ഈ ഹർജിയിൽ കഴിഞ്ഞ ദിവസം ഹർജിക്കാരനായ സി ഡിറ്റിലെ ഇ ഗവേണൻസ് ഇംപ്ലിമെന്റേഷൻ ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ എം.ആർ. മോഹന ചന്ദ്രൻ മറുപടി സത്യവാങ്മൂലം നൽകിയിരുന്നു. ഇതു പരിഗണിച്ചാണു കൂടുതൽ വാദത്തിനായി ഹർജി ഹൈക്കോടതി മാറ്റിയത്. നിയമന നടപടികളിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് വ്യക്തമാക്കി സർക്കാരും സി ഡിറ്റും ഹൈക്കോടതിയിൽ വിശദീകരണം നൽകിയിരുന്നു.
യോഗ്യതയില്ലാതെയാണ് ജയരാജിനെ ഈ പദവിയിൽ നിയമിച്ചതെന്നും നടപടിക്രമം പാലിച്ചില്ലെന്നുമാണു ഹർജിക്കാരന്റെ ആരോപണം.
2016 ൽ സി ഡിറ്റിൽ രജിസ്ട്രാറായിരുന്ന ജയരാജ് ഇക്കാലയളവിൽ നിർവാഹക സമിതിയെ സ്വാധീനിച്ച് ഡയറക്ടർ നിയമനത്തിനുള്ള വ്യവസ്ഥകളിൽ മാറ്റം വരുത്തിയെന്നും വിരമിച്ചശേഷം ഇതിന്റെയടിസ്ഥാനത്തിൽ ഡയറക്ടർ സ്ഥാനം നേടിയെടുത്തെന്നുമാണ് ഹർജിയിൽ പറയുന്നത്.
ജയരാജിനെ സി ഡിറ്റിൽ ഡയറക്ടറായി നിയമിച്ചതിനെതിരായ ഹർജി മാറ്റി
12:49 AM Feb 29, 2020 | Deepika.com