തിരുവനന്തപുരം: പോലീസിന്റെ കൈവശമുള്ള രണ്ടു ലക്ഷത്തോളം വെടിയുണ്ടകൾ തിങ്കളാഴ്ച പരിശോധിക്കാൻ ക്രൈംബ്രാഞ്ച് തീരുമാനം. എത്രത്തോളം വെടിയുണ്ടകൾ നഷ്ടമായെന്നു കണക്കാക്കാനും വ്യാജ വെടിയുണ്ടകൾ കടന്നുകൂടിയിട്ടുണ്ടോയെന്ന് അറിയാനുമാണ് ഇവ വിശദമായി പരിശോധിക്കുക. പ്രധാനമായും നാലിനം തോക്കുകളിലായി ഉപയോഗിക്കുന്ന വെടിയുണ്ടകളാണു പരിശോധിക്കുക. ഇതിനു മുന്നോടിയായി വെടിയുണ്ടകളുടെ സ്റ്റോക്ക് രജിസ്റ്റർ വിവരങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു.
കേരള പോലീസിന്റെ കൈവശമുള്ള 12,061 വെടിയുണ്ടകൾ കാണാതായതായി സിഎജി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇത്രത്തോളം വെടിയുണ്ടകൾ നഷ്ടമായോയെന്നു കണക്കാക്കാൻ കൂടിയാണ് വിശദ പരിശോധനയെന്നു ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറയുന്നു.
പോലീസിന്റെ 25 ഇൻസാസ് റൈഫിളുകൾ കാണാതായെന്ന സിഎജി റിപ്പോർട്ടിലെ കണ്ടെത്തലിനെത്തുടർന്നു സംസ്ഥാനത്താകെയുള്ള ഇൻസാസ് റൈഫിളുകൾ തിരുവനന്തപുരത്ത് എത്തിച്ച് ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിൽ പരിശോധിച്ചിരുന്നു. തോക്കുകളൊന്നും നഷ്ടമായിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് പരിശോധനയിൽ കണ്ടെത്തിയത്.
നഷ്ടമായ വെടിയുണ്ടകളുടെ കാട്രിജുകൾക്കു പകരം വ്യാജ കാട്രിഡ്ജ് ഡ്രില്ലുകൾ ഉണ്ടാക്കിയ കേസിൽ എസ്ഐ റെജി ബാലചന്ദ്രനെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. വെടിയുണ്ടകൾ കാണാതായപ്പോൾ പേരൂർക്കട എസ്എപി ക്യാമ്പിലെ ക്വാർട്ടർ മാസ്റ്ററായിരുന്നു റെജി. വ്യാജ കാട്രിഡ്ജുകൾ നിർമിക്കുന്നതിനും വെടിയുണ്ടകളും കാലി കെയ്സുകളും കാണാതായതിനും കൂട്ടുനിന്നവർക്കെതിരേയും ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്.
ക്യാന്പിൽ നേരത്തേ പ്രവർത്തിച്ച ഏഴ് ഇൻസ്പെക്ടർമാരും അസിസ്റ്റന്റ് കമൻഡാന്റും അടക്കം നിരവധി ഉദ്യോഗസ്ഥർക്കെതിരേ വരുംദിവസങ്ങളിൽ നടപടി വരുമെന്നാണു സൂചന. റിമാൻഡിലുള്ള റെജിയെ ഇന്ന് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ ആവശ്യപ്പെടും. രണ്ടുദിവസത്തെ ചോദ്യം ചെയ്യലിനൊടുവിലേ വെടിയുണ്ടകൾ നഷ്ടമായത് എങ്ങനെയാണെന്നും ആരൊക്കെയാണു കൂട്ടുനിന്നതെന്നും വ്യക്തമാകൂ.
2014 കാലഘട്ടത്തിൽ പേരൂർക്കട എസ്എപി ക്യാന്പിലുണ്ടായിരുന്ന ആംഡ് പോലീസ് ഇൻസ്പെക്ടർമാരെയും അസിസ്റ്റന്റ് കമൻഡാന്റുമാരെയും ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും. തിരകളുടെ കാലിയായ കൂടുകൾ ഉരുക്കി നിർമിച്ച ശംഖുമുദ്രയും അശോകസ്തംഭവും പതിപ്പിച്ച മുദ്രയ്ക്കും 2.4 കിലോ തൂക്കമുണ്ട്. ഇത് ബറ്റാലിയനിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥന്റെ മുറിയിലെ പോഡിയത്തിലാണു പതിച്ചിട്ടുള്ളത്. കാണാതായ വെടിയുണ്ടകൾ തീവ്രവാദികൾക്കോ മാവോയിസ്റ്റുകൾക്കോ ലഭിച്ചിട്ടുണ്ടോയെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.
പോലീസിന്റെ 2 ലക്ഷം വെടിയുണ്ടകൾ തിങ്കളാഴ്ച പരിശോധിക്കും
01:29 AM Feb 28, 2020 | Deepika.com