തിരുവനന്തപുരം: പിഎസ്സി പരീക്ഷാ പരിശീലനകേന്ദ്രങ്ങൾ നടത്തുന്നതായി ആരോപണമുയർന്ന രണ്ട് സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരെ വിജിലൻസ് പ്രത്യേക സംഘം വീണ്ടും ചോദ്യംചെയ്യും. നോട്ടീസ് നൽകി വിളിച്ചു വരുത്തിയാകും രണ്ടു പേരെയും ചോദ്യംചെയ്യുക.
സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരായ രണ്ടു പേരുടെയും വിശദമായ അവധി വിവരങ്ങൾ തേടി വിജിലൻസ്, പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറിക്കു കത്ത് കൈമാറിയിട്ടുണ്ട്. ദീർഘകാല അവധി ലഭിച്ച ശേഷമാണ് പിഎസ്സി പരീക്ഷാ പരിശീലന കേന്ദ്രം ആരംഭിച്ചതെന്ന് ഇവരിലൊരാൾ വിജിലൻസിനു നേരത്തേ മൊഴി നൽകിയിരുന്നു. ജോലിക്കു തടസമില്ലാത്ത തരത്തിൽ ക്ലാസെടുക്കാൻ അനുമതി ലഭിച്ചതിനെത്തുടർന്നാണു പരീക്ഷാ പരിശീലന സ്ഥാപനത്തിൽ എത്തിയതെന്നു മറ്റൊരാളും വ്യക്തമാക്കിയിരുന്നു. എന്നാൽ, പിന്നീടു ലഭിച്ച സാക്ഷി മൊഴികളുമായി പൊരുത്തപ്പെടാത്ത സാഹചര്യത്തിലാണ് അവധിയുടെ കൃത്യമായ രേഖകൾ വിജിലൻസ് തേടിയത്. ഇതു കൂടി ലഭിച്ച ശേഷമാകും ഇവരെ ചോദ്യം ചെയ്യുക. കേസെടുക്കാൻ ആവശ്യമായ തെളിവുകൾ ലഭിച്ചാൽ സർക്കാർ അനുമതിയോടെ ഇവർക്കെതിരേ കേസെടുക്കും.
ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും വിജിലൻസ് വിശദമായി പരിശോധിക്കുന്നുണ്ട്. ചോദ്യപേപ്പറുകൾ അച്ചടിക്കുന്ന പ്രസുകൾക്കും വ്യക്തികൾക്കും സ്ഥിരമായി ഇവരുടെ അക്കൗണ്ടിൽനിന്നു പണം കൈമാറുന്നതായും ബാങ്ക് അക്കൗണ്ട് രേഖകളിൽ നിന്നു കണ്ടെത്തിയിട്ടുണ്ട്. തലസ്ഥാനത്തെ പരിശീലന കേന്ദ്രങ്ങളായ ലക്ഷ്യയിലും വീറ്റോയിലും ക്ലാസെടുക്കുന്നവരുടെ പണമിടപാടുകളാണു പരിശോധിക്കുന്നത്. പണം കൈമാറി ലഭിച്ചവരെയും വിജിലൻസ് ചോദ്യം ചെയ്തേക്കും. ചോദ്യപേപ്പറും പരീക്ഷാ നടത്തിപ്പും കൈകാര്യം ചെയ്യുന്ന പിഎസ്സിയിലെ ഉദ്യോഗസ്ഥരെ ചോദ്യംചെയ്യാൻ വിജിലൻസ് തീരുമാനിച്ചെങ്കിലും തെളിവുശേഖരണത്തിനു ശേഷം ചോദ്യംചെയ്യൽ മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനം.
അന്വേഷണം ആരംഭിച്ചതോടെ പരിശീലന കേന്ദ്രങ്ങളിൽ ക്ലാസെടുക്കാനെത്തുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരുമായ നിരവധി ഉദ്യോഗസ്ഥരെക്കുറിച്ചുള്ള പരാതികളാണു വിജിലൻസിന് ഓരോ ദിവസവും ലഭിക്കുന്നത്. ഇത്തരക്കാരെല്ലാം ഇനിമുതൽ വിജിലൻസിന്റെ നിരീക്ഷണ വലയത്തിലായിരിക്കും.
ഉദ്യോഗസ്ഥർ പരിശീലന കേന്ദ്രങ്ങളിൽ ക്ലാസെടുക്കാൻ എത്തുന്നുണ്ടെന്നു വിജിലൻസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ഏതു തരത്തിലുള്ള അന്വേഷണം വേണമെന്നു തീരുമാനിക്കാൻ അടുത്ത ദിവസം തന്നെ അന്വേഷണസംഘം വീണ്ടും യോഗം ചേരും.
പിഎസ്സി പരിശീലന കേന്ദ്രം: ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യംചെയ്യും
01:29 AM Feb 28, 2020 | Deepika.com