തൃശൂർ: കേരളത്തിലെ അണക്കെട്ടുകളിലെ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന വിധത്തിൽ സൗരോർജ പാനലുകൾ സ്ഥാപിക്കുമെന്നു വൈദ്യുതി മന്ത്രി എം.എം. മണി. വൈദ്യുതി ബോർഡിന്റെ പരാതി പരിഹാരഅദാലത്തിന്റെ സംസ്ഥാനതല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇതു സംബന്ധിച്ച സാധ്യതാപഠനം വിജയകരമാണ്. കേന്ദ്ര സർക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്. അഞ്ഞൂറ് മെഗാവാട്ട് വൈദ്യുതി ഉത്പാദനമാണ് ലക്ഷ്യമിടുന്നത്. അഞ്ഞൂറു മെഗാവാട്ട് പുരപ്പുറ സൗരോർജ വൈദ്യുതി പദ്ധതിയിലൂടെ ഉണ്ടാക്കും. അങ്ങനെ ആയിരം മെഗാവാട്ട് വൈദ്യുതി അധികമായി ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഇടുക്കിയിൽ ഇപ്പോൾ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ അത്രയും അളവ് ഉണ്ടാക്കാവുന്ന വൈദ്യുതി നിലയം സ്ഥാപിക്കും. ഇതിനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണ്.
ആവശ്യമായ വൈദ്യുതിയുടെ മുപ്പതു ശതമാനം മാത്രമാണു സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത്. 70 ശതമാനവും പുറത്തുനിന്നു വാങ്ങുകയാണ്. കായംകുളം താപവൈദ്യുതി നിലയത്തിൽനിന്നുള്ള വൈദ്യുതിക്കു ഭീമമായ ചെലവാണ്. അതിനാൽ അവിടെ വൈദ്യുതി ഉണ്ടാക്കുന്നില്ല. എന്നാൽ എൻടിപിസിക്കു വർഷംതോറും ഇരുന്നൂറു കോടി രൂപ നൽകേണ്ടി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഓഖിയും രണ്ടു പ്രളയങ്ങളും വൈദ്യുതി ബോർഡിനു വൻ നഷ്ടമുണ്ടാക്കി. മൂന്നേകാൽ കോടി ജനങ്ങൾക്കായി ഒന്നേകാൽ കോടി വൈദ്യുതി കണക്ഷനുണ്ട്. രണ്ടാമത്തെ പ്രളയത്തിൽ ഒരു ലക്ഷം വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുപോയി. 189 പവർ സ്റ്റേഷനുകളിൽ ഉത്പാദനം നിലച്ചു: മന്ത്രി പറഞ്ഞു.
ഡാമുകളുടെ ഉപരിതലത്തിൽ സൗരോർജ പാനൽ: മന്ത്രി മണി
01:29 AM Feb 28, 2020 | Deepika.com