തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തിരുന്ന കാലം മുതൽ പുറത്തുവരുന്ന സംഭവങ്ങൾ പൊതുസമൂഹത്തിനു മുന്നിൽ പോലീസിന്റെയും ആഭ്യന്തരവകുപ്പിന്റെയും വിശ്വാസ്യത ചോദ്യം ചെയ്യുന്നതാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
എല്ലാ പോലീസ് സ്റ്റേഷനുകളിലും ഒരു സ്വകാര്യ കന്പനിയുടെ ഒരേ കളർ പെയിന്റ് അടിക്കണെമെന്ന സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവായിരുന്നു ആദ്യം. പിന്നീട് ഒരു കന്പനിയിൽ നിന്നുള്ള യൂണിഫോം എല്ലാവരും ധരിക്കണമെന്നായി. അതിനുശേഷം പാസ്പോർട്ട് വെരിഫിക്കേഷനുമായി ബന്ധപ്പെട്ട എല്ലാ കുറ്റകൃത്യങ്ങളുടെയും വിവരം യുഎൽടിഎസ് എന്ന സ്വകാര്യ കന്പനിക്ക് കൈമാറി. ഇതിനെതിരെ പ്രതിപക്ഷം ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ഉത്തരവ് പിൻവലിച്ചത്.
പണമുള്ളവനു മാത്രം പോലീസിന്റെ സുരക്ഷ ഉറപ്പു നൽകുന്ന സിംസ് പദ്ധതിയിൽ 80,000 മുതൽ നാലര ലക്ഷം വരെ രൂപ നൽകുന്നവർക്ക് വീടുകളിൽ സിസിടിവി കാമറകൾ ഘടിപ്പിച്ച് അതിലൂടെ 24 മണിക്കൂറും പോലീസ് നിരീക്ഷണം ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കുന്നത്.
ഞെട്ടിക്കുന്ന വിവരങ്ങളാണ് സിഎജി റിപ്പോർട്ടിലുള്ളത്. രാജ്യ സുരക്ഷയെ ബാധിക്കുന്ന 25 ഇൻസാസ് റൈഫിളുകളും 12,061 വെടിയുണ്ടകളും പോലീസിൽ നിന്ന് കാണാതായ സംഭവമായിരുന്നു. വെടിയുണ്ട കാണാതായ കേസിലെ പ്രതി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗണ്മാനായി തുടരുന്നതു ഗൗരവം വർധിപ്പിക്കുന്നു.
എസ്ഐമാർക്കും എഎസ്ഐമാർക്കും ക്വാർട്ടേഴ്സ് പണിയാനുള്ള 4.35 കോടി രൂപ വകമാറ്റി ഡിജിപിക്കും നാല് എഡിജിപിമാർക്കും ലക്ഷ്വറി വില്ലകൾ പണിതതാണ് മറ്റൊരു ക്രമക്കേട്. ഭരണാനുമതി പോലുമില്ലാതെയാണ് സംസ്ഥാന പോലീസ് മേധാവി ഇതു ചെയ്തത്. പോലീസ് സ്റ്റേഷനുകളിലേക്ക് 1.10 കോടി വിലവരുന്ന വാഹനങ്ങൾ വാങ്ങാൻ അനുവദിച്ച തുക വകമാറ്റി ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിച്ചതാണ് മറ്റൊരു അഴിമതി. ടെൻഡർ വിളിക്കാതെയാണ് ഡിജിപിയുടെ നേതൃത്വത്തിൽ ടെക്നിക്കൽ കമ്മിറ്റിക്കു രൂപം നൽകി 55 ലക്ഷം രൂപയുടെ മിസ്തുബഷി പജീറോ വാങ്ങിയത്. പോലീസിനുവേണ്ടി വാങ്ങിയ മറ്റൊരു ആഡംബര വാഹനമാകട്ടെ ചീഫ് സെക്രട്ടറിയാണ് ഉപയോഗിക്കുന്നത്.
പിണറായി മുഖ്യമന്ത്രിയും ബെഹ്റ ഡിജിപിയുമായ കാലം മുതൽ പോലീസിലും ആഭ്യന്തര വകുപ്പിലും നടക്കുന്ന അഴിമതികളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് സിഎജി റിപ്പോർട്ട് പങ്ക് വയ്ക്കുന്നത്. ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ അറിയാതെ നഗ്നമായ തീവെട്ടിക്കൊള്ളയും പോലീസിന്റെ സ്വകാര്യവത്കരണവും നടക്കുമെന്നു കരുതാൻ വിഡ്ഡികളല്ല മലയാളികൾ. അതുകൊണ്ടാണ് സിബിഐയും എൻഐഎയും അടക്കമുള്ള ദേശീയ ഏജൻസികളുടെ അന്വേഷണവും തിരുത്തൽ നടപടികളും പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തരവകുപ്പിന്റെ വിശ്വാസ്യത ഇല്ലാതായി: പ്രതിപക്ഷ നേതാവ്
01:02 AM Feb 28, 2020 | Deepika.com