കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളി ഇടതു കൈയിലെ ഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ജില്ലാ ജയിൽ വനിതാവിഭാഗം സെല്ലിൽ ഇന്നലെ പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. ജോളി അപകടനില തരണം ചെയ്തതായും മുറിവ് ആഴത്തിലുള്ളതല്ലെന്നും ഡോക്ടര്‍മാർ അറിയിച്ചു. മെഡിക്കല്‍കോളജ് ആശുപത്രിയിലെ പോലീസ് സെല്ലിൽ ചികിത്സയിലുള്ള ജോളിക്ക് രണ്ടുദിവസം ആശുപത്രിയിൽ തുടരേണ്ടിവരുമെന്നുമാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.
ജില്ലാജയിലിൽ വനിതാ സെല്ലിലായിരുന്നു ജോളിയെ താമസിപ്പിച്ചിരുന്നത്. ഒപ്പം നാലു വനിതാ തടവുകാരെ കൂടി ഉള്‍പ്പെടുത്തിയിരുന്നു. ഇന്നലെ പുലര്‍ച്ചെ സഹതടവുകാരാണ് ജോളി കിടന്നിരുന്ന ബെഡ്ഷീറ്റിൽ രക്തം കണ്ടത്. ഉടൻ ജോളിയെ പരിശോധിച്ചപ്പോൾ കൈഞരമ്പ് മുറിച്ചതായി കാണുകയായിരുന്നു. തുടര്‍ന്ന് ഇവർ ജയിൽ വാര്ഡന്മാരെ അറിയിക്കുകയും മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നുവെന്ന് ജയില്‍ സൂപ്രണ്ട് വി. ജയകുമാർ ദീപികയോട് പറഞ്ഞു. ബ്ലേഡിന് സമാനമായ വസ്തുക്കളൊന്നും സെല്ലില്‍നിന്ന് കണ്ടെടുത്തിട്ടില്ലെന്ന് സൂപ്രണ്ട് അറിയിച്ചു. ഭിത്തിയിലെ ടൈല്‍സിന്റെ മൂര്‍ച്ചയുള്ള ഭാഗങ്ങളിൽ ഉരച്ച് കൈ ഞരമ്പ് മുറിച്ചിരിക്കാനാണ് സാധ്യതയെന്ന് ജയിലധികൃതർ പറഞ്ഞു.
സംഭവത്തില്‍ ജയില്‍വകുപ്പ് അന്വേഷണം നടത്തും. കൂടാതെ ആത്മഹത്യക്ക് ശ്രമിച്ചതുമായി ബന്ധപ്പെട്ട് കസബ പോലീസില്‍ ജയിലധികൃതര്‍ പരാതി നല്‍കിയിട്ടുണ്ട്. കസബ പോലീസ് കേസെടുത്തു. ജയിലിനുള്ളിൽ ജോളിയെ പ്രത്യേകം നിരീക്ഷിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിരുന്നതായി സൂപ്രണ്ട് പറഞ്ഞു. ജോളി ജീവനൊടുക്കാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് സെല്ലിൽ നാലുപേരെ കൂടി ഉള്‍പ്പെടുത്തിയിരുന്നത്.
അസ്വാഭാവികമായി ജോളി എന്തെങ്കിലും പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ അക്കാര്യം വാര്ഡന്മാരെ അറിയിക്കണമെന്ന് ഒപ്പമുണ്ടായിരുന്ന തടവുകാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ജോളിക്ക് ജയിലധികൃതർ കൗണ്‍സലിംഗ് നടത്തിയിരുന്നു. കഴിഞ്ഞ ദിവസവും തടവുകാര്‍ക്ക് ഇത്തരം ക്ലാസുകള്‍ സംഘടിപ്പിച്ചിരുന്നു. മറ്റു തടവുകാരെ അപേക്ഷിച്ച് ജോളിയെ കാണാനായി എത്തുന്നവരുടെ എണ്ണം കുറവാണ്. കഴിഞ്ഞ ദിവസം അഭിഭാഷകന് ജയിലിൽ വന്നിരുന്നു. ബുധനാഴ്ച പകലും രാത്രിയിലും സാധാരണ രീതിയിലായിരുന്നു ജോളി പെരുമാറിയിരുന്നത്.
മാതാപിതാക്കളെയും മകളെയും വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി പിണറായി വണ്ണത്താംകണ്ടി സൗമ്യ(30) കുറെക്കാലം മുമ്പ് ജയിലിൽ തൂങ്ങിമരിച്ചിരുന്നു. ജയില്‍വളപ്പിൽ പുല്ലരിയാൻ പോയ സമയത്ത് സാരിയുപയോഗിച്ച് കശുമാവിൽ തൂങ്ങിമരിക്കുകയായിരുന്നു. അത് ജയില്‍വകുപ്പിന്റെ വീഴ്ചയാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതോടെ മൂന്നുപേരുടെ മരണത്തിന് പിന്നില്‍ സൗമ്യയെ സഹായിച്ച പ്രതികളെ കണ്ടെത്താന്‍ അന്വേഷണസംഘത്തിന് കഴിയാതെയായി. ഈ പശ്ചാത്തലം നിലനില്‍ക്കെയാണ് കൂടത്തായി കേസിലെ മുഖ്യപ്രതി ജോളിയെ നിരീക്ഷിക്കുന്നതിനായി പ്രത്യേക സംവിധാനം ജയിലിൽ ഒരുക്കിയത്.
കൂടത്തായി: പ്രതി ജോളി ജീവനൊടുക്കാൻ ശ്രമിച്ചു
12:26 AM Feb 28, 2020 | Deepika.com