കണ്ണൂർ: തയ്യിലിൽ ഒന്നരവയസുകാരനെ കടൽത്തീരത്തെ പാറക്കെട്ടിൽ എറിഞ്ഞുകൊലപ്പെടുത്തിയ കേസിൽ അമ്മ ശരണ്യയുടെ കാമുകൻ അറസ്റ്റിൽ. വലിയന്നൂരിലെ പുന്നക്കൽ നിധിനെ (28) യാണ് സിറ്റി പോലീസ് അറസ്റ്റ്ചെയ്തത്. കൊലപാതക പ്രേരണ, വധഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്.
കുഞ്ഞ് മരിച്ചതിനു തലേദിവസം പുലർച്ചെ ഒന്നോടെ ശരണ്യയുടെ തയ്യിലിലെ വീട്ടിൽ നിധിൻ എത്തിയിരുന്നതായി നാട്ടുകാർ പോലീസിന് മൊഴി നൽകിയിരുന്നു. ഇതേത്തുടർന്നാണ് കാമുകനെ കൂടുതൽ ചോദ്യംചെയ്യാനായി വിളിപ്പിച്ചതെന്ന് ഡിവൈഎസ്പി പി.പി. സദാനന്ദൻ പറഞ്ഞു. ഇയാളുടെ പല നീക്കങ്ങളും നിഗൂഢമായിരുന്നുവെന്നും വലിയ ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ് നിധിനെന്നും പോലീസ് പറഞ്ഞു.
ശരണ്യ കുറേക്കാലമായി ഇയാളുടെ നിയന്ത്രണത്തിലായിരുന്നു. ഇവർ തമ്മിലുള്ള ഫോൺസംഭാഷണങ്ങളും സുദീർഘമായ മൊബൈൽ ചാറ്റിംഗും പോലീസ് പരിശോധിച്ചു. ചില ചാറ്റിംഗ് വിവരങ്ങൾ ഇരുവരും മായ്ച്ചുകളഞ്ഞിട്ടുണ്ട്. കുഞ്ഞിനെ കൊന്നശേഷം കുറ്റം ഭർത്താവിൽ ചുമത്തി ഇരുവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചതായി ചോദ്യംചെയ്യലിൽ ശരണ്യ പോലീസിനോടു പറഞ്ഞു.
സാഹചര്യത്തെളിവുകൾ പരിശോധിച്ചാണ് കാമുകനെ പ്രതിയാക്കിയത്. കുട്ടിയെ കൊലപ്പെടുത്തിയതിൽ കാമുകനും പങ്കുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. ഡിവൈഎസ്പിക്കുപുറമെ, സിറ്റി സിഐ പി.ആർ. സതീശൻ, എഎസ്ഐമാരായ നെൽസൺ നിക്കോളാസ്, സുനിൽകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ അജയൻ, ഷാജി, ഗഫൂർ, സനീഷ്, ഷാജി എന്നിവരും എസ്പിയുടെ സക്വാഡ് അംഗങ്ങളായ സുജിത്ത്, സുഭാഷ്, അജിത്ത്, മനേഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
കുരുന്നിന്റെ കൊലപാതകം: അമ്മയുടെ കാമുകനും അറസ്റ്റിൽ
12:26 AM Feb 28, 2020 | Deepika.com