തിരുവനന്തപുരം: ലൈഫ് പദ്ധതിയിലൂടെ സർക്കാർ ഭവനരഹിതരായ പാവപ്പെട്ടവരെ കബളിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ പദ്ധതിയിലൂടെ രണ്ടു ലക്ഷത്തോളം വീടുകൾ നിർമിച്ചു നൽകിയെന്ന സർക്കാരിന്റെ വാദം ശുദ്ധകളവാണെന്ന് അദ്ദേഹം പറഞ്ഞു.
ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും നിർമിച്ചു നൽകിയന്നു പറയുന്ന ഒന്നരലക്ഷത്തോളം വീടുകളുടെ പണി ഈ സർക്കാർ വരുന്നതിന് മുന്‍പേ തുടങ്ങിവച്ചവയാണ്. അതു പൂർത്തീകരിക്കുക മാത്രമാണ് ചെയ്തത്. മാത്രമല്ല ലൈഫ് പദ്ധതി ആരംഭിക്കുന്നതിന് മുന്‍പുള്ള അഞ്ച് വർഷങ്ങളിൽ 4,14,552 വീടുകൾ പണി തീർത്തിരുന്നത്. ആ കണക്ക് വച്ചു നോക്കുന്പോൾ ഈ സർക്കാർ അതിന്റെ പകുതി പോലും നിർമിച്ചിട്ടില്ലെന്നു മനസിലാകും. മുൻ സർക്കാർ ഒരു വർഷം കൊണ്ട് പണിതീർത്തുകൊടുത്ത വീടുകളാണ് ഈ സർക്കാർ നാലു വർഷം കൊണ്ട് പണി തീർത്തുവെന്ന് അവകാശപ്പെടുന്നത്.
ലൈഫ് പദ്ധതിയുടെ കണ്‍സൾട്ടൻസിക്കായി സ്വകാര്യ കന്പനിക്ക് 13.65 കോടി രൂപ നൽകിയതിലും അഴിമതിയുണ്ട്. സംസ്ഥാന സർക്കാരിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും എൻജിനിയറിംഗ് വിഭാഗത്തെയും മറി കടന്നാണ് സ്വകാര്യ ഏജൻസിക്ക് കണ്‍സൾട്ടൻസി നൽകിയത്. ലൈഫ് മിഷന്റെ പേരിൽ നടക്കുന്ന ധൂർത്തിനും ഒരു പരിധിയില്ല. പരസ്യത്തിന് ചെലവാക്കിയത് 33.63 ലക്ഷം രൂപയാണ്. ഉദ്യോഗസ്ഥർക്ക് ശന്പളമായി കൊടുത്തത് 3.54 കോടിയാണ്: ചെന്നിത്തല പറഞ്ഞു.
ലൈഫ് പദ്ധതിയിലൂടെ സർക്കാർ ഭവനരഹിതരെ കബളിപ്പിക്കുന്നു: രമേശ് ചെന്നിത്തല
12:26 AM Feb 28, 2020 | Deepika.com