കട്ടപ്പന: ഇടുക്കി ജില്ലയിൽ വാണിജ്യാവശ്യങ്ങൾക്കുള്ള നിർമാണം നിരോധിച്ചും 1,500 ചതുരശ്ര അടിയിൽ കൂടുതലുള്ള മറ്റു നിർമാണങ്ങൾ ഏറ്റെടുക്കാനുമുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ സ്റ്റേ ചെയ്തു. ഇടുക്കി ജില്ലയിലെ നിർമാണങ്ങൾക്കു നിരോധനവും നിയന്ത്രണവും ഏർപ്പെടുത്തി 22-8-19ൽ റവന്യു വകുപ്പ് ഇറക്കിയ ഉത്തരവാണ് സ്റ്റേ ചെയ്തത്. 22-8-19ലെ എക്സിക്യൂട്ടീവ് ഉത്തരവ് ഭരണഘടനാ ലംഘനമാണെന്നുകാട്ടി ഇടുക്കി അതിജീവന പോരാട്ട വേദി നൽകിയ ഹർജിയിലാണു ഹൈക്കോടതി ജഡ്ജി എ. മുഹമ്മദ് മുസ്താഖ് ഉത്തരവിട്ടത്. മേരി ജോസഫ് പുല്ലൻ, നാസർ ചൂരവേലി എന്നിവരാണ് ഹർജി ഫയൽചെയ്തത്.
നിരോധന ഉത്തരവിലെ തുടർനടപടി എല്ലാം നിർത്തിവച്ചു ജില്ലയിലെ തത്സ്ഥിതി തുടരാനാണ് കോടതി ഉത്തരവ്. കേസ് മാർച്ച് 25ലേക്കു മാറ്റി. 24ന് കേസ് പരിഗണിച്ചപ്പോൾ കൂടുതൽ സമയം സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇതു പരിഗണിച്ച കോടതി കേസ് 26ന് വീണ്ടും പരിഗണിച്ചപ്പോൾ സർക്കാർ മറുപടി നൽകിയില്ല. ഇതിനെതുടർന്നാണ് 22-8-19ലെ സർക്കാർ ഉത്തരവ് കോടതി സ്റ്റേ ചെയ്തത്.
ഇതിനിടയിൽ ഇടുക്കിയിലെ നിർമാണ നിരോധനം സംബന്ധിച്ച് ഇന്നലെ ഹൈക്കോടതിയുടെ പരിഗണനയ്ക്കു വന്ന മറ്റൊരു കേസിലും സർക്കാർ അഭിഭാഷകൻ മറുപടി നൽകിയില്ല. ഇതും മറ്റൊരു ദിവസത്തേക്കു മാറ്റി. ഇടുക്കി ജില്ലയിൽ നിർമാണത്തിനു നിരോധനമേർപ്പെടുത്തിയതിനെതിരേ ബൈസൻവാലി പഞ്ചായത്തംഗം ലാലി ജോർജ് നൽകിയ ഹർജിയിൽ, 1964ലെ ഭൂപതിവു ചട്ടം ലംഘിച്ചുള്ള നിർമാണങ്ങൾക്കുള്ള നിരോധനം കേരളത്തിലാകെ ബാധകമാക്കി ഉത്തരവിറക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഈ കേസാണ് ഇന്നലെ കോടതി വീണ്ടും പരിഗണിച്ചത്. എന്നാൽ, ഇതിനും സർക്കാർ മറുപടി നൽകിയില്ല.
കഴിഞ്ഞ 30ന് കേസ് പരിഗണിച്ചപ്പോൾ രണ്ടാഴ്ചയ്ക്കുള്ളിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് ്ചു പുതിയ ഉത്തരവ് പുറപ്പെടുവിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. ഇന്നലെ കേസ് വണ്ടും പരിഗണിച്ചപ്പോൾ അതിനും സർക്കാർ കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു. 22-8-19ൽ റവന്യു വകുപ്പ് നിരോധന ഉത്തരവു പുറപ്പെടുവിച്ചതിന്റെ നാലാംനാൾ നിർമാണങ്ങൾക്കു നിരോധനം ഏർപ്പെടുത്തി ഉത്തരവിറക്കിയ തദ്ദേശ സ്വയംഭരണ വകുപ്പാണ് കേരളത്തിൽ മൊത്തം നിരോധനം ബാധകമാക്കി ഉത്തരവിടാൻ കൂടുതൽ സമയം ആവശ്യപ്പെട്ടിരിക്കുന്നത്.
കെ.എസ്. ഫ്രാൻസിസ്
ഇടുക്കി ജില്ലയിലെ നിർമാണ നിരോധന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു
12:26 AM Feb 28, 2020 | Deepika.com