കാലടി: ഗജരത്നം ഗുരുവായൂർ പത്മനാഭന് കാലടിയിൽ ആനപ്രേമികളുടെ അന്ത്യാഞ്ജലി. കഴിഞ്ഞ അറുപത് വർഷമായി ഗുരുവായൂരപ്പന്റെ തിടന്പേറ്റാൻ ഭാഗ്യം ലഭിച്ച ഗജരാജൻ ഗുരുവായൂർ പത്മനാഭനെ ഒരുനോക്കു കാണാൻ കാലടിയിൽ വലിയ ജനാവലി തടിച്ചുകൂടി. കേരളവർമ അയ്യപ്പൻ എന്ന ആന തുന്പിക്കൈ മടക്കി അന്ത്യാഞ്ജലി അർപ്പിച്ചത് ആനപ്രേമികളുടെ കണ്ണുകളെ ഈറനണിയിച്ചു.
റോജി എം. ജോണ് എംഎൽഎ, കാലടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വാലസ് പോൾ, ആമപ്രേമി സംഘം ഭാരവാഹികളായ കെ.ആർ. സന്തോഷ്കുമാർ, സലീഷ് ചെമ്മണ്ടൂർ, ടി.ആർ. രാധാകൃഷ്ണൻ, ശശി തറനിലം, വി.ബി. സിദിൽകുമാർ തുടങ്ങിയവരും അന്ത്യാഞ്ജലി അർപ്പിച്ചു.
മലയാറ്റൂർ വഴി കോടനാട് ഉൾവനത്തിനുള്ളിലെത്തിച്ച ജഡം പ്രഫ. ദിവാകരൻനായരുടെ മേൽനോട്ടത്തിൽ വനംവകുപ്പ് ഡോക്ടർമാരായ ടി.എസ്. രജീവ്, ഡേവിഡ് ഏബ്രഹാം എന്നിവരടങ്ങുന്ന സംഘം പോസ്റ്റ്മോർട്ടം നടത്തി. വനം വകുപ്പിന്റെ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്തായിരുന്നു സംസ്കാരം.
ഗുരുവായൂരിലും പൊന്നത്തൂർ ആനക്കോട്ടയിലും പൊതുദർശനത്തിനു വച്ചശേഷമാണ് പത്മനാഭന്റെ ജഡം വിലാപയാത്രയായി കോടനാട് എത്തിച്ചത്. വന്ന വഴികളിലെല്ലാം ഗുരുവായൂരപ്പന്റെ ഭക്തരും ആന പ്രേമികളും പത്മനാഭന് അന്ത്യാഞ്ജലി അർപ്പിക്കാൻ കാത്തുനിന്നിരുന്നു. ഇനി കോടനാടിന്റെ മണ്ണിൽ ഗുരുവായൂർ പത്മനാഭന് അന്ത്യവിശ്രമം.
ഗുരുവായൂർ പത്മനാഭനു കോടനാടിന്റെ മണ്ണിൽ അന്ത്യവിശ്രമം
12:26 AM Feb 28, 2020 | Deepika.com