ഇരിങ്ങാലക്കുട: പാടത്തു പണിയെടുത്തിരുന്ന രണ്ടു സ്ത്രീകളെ വൈദ്യുതി ലൈനിൽനിന്നു ഷോക്കേറ്റു മരിച്ചനിലയിൽ കണ്ടെത്തി. പാലക്കാട് നെന്മാറ മുടപ്പല്ലൂർ സ്വദേശികളായ തെക്കുഞ്ചേരി വീട്ടിൽ കിട്ടുവിന്റെ ഭാര്യ കുഞ്ച (67), കടാങ്കോട്ട് കൊളത്തിങ്കൽ വീട്ടിൽ പളനിമലയുടെ ഭാര്യ ദേവു (64) എന്നിവരാണ് മരിച്ചത്.
മൂർക്കനാട് താമരപ്പാടത്ത് അഡ്വ. പ്രമോദിന്റെ നിലത്തുനിന്നു കള പറിക്കുന്നതിനിടെയായിരുന്നു അപകടം. സമീപത്തെ പറമ്പിലേക്കുള്ള വൈദ്യുതി ലൈനാണ് പൊട്ടിവീണത്. കുഞ്ചയും ദേവുവും രാവിലെ ഭക്ഷണം കഴിക്കാൻ വന്നിരുന്നില്ല. തുടർന്ന് ഉച്ചയോടെ അന്വേഷിച്ചു ചെന്നപ്പോഴാണ് മരിച്ചു കിടക്കുന്നതു കണ്ടത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഇരുവരും ജോലിക്കായി മൂർക്കനാട് എത്തിയത്. ഇന്നു സംസ്കാരിക്കും.
കുഞ്ചയുടെ മക്കൾ: വേണു, കൃഷ്ണൻ, നാരായണൻ, ബേബി, രാധാകൃഷ്ണൻ, ഓമന, ലക്ഷ്മി, പാർവതി. മരുമക്കൾ: സുധ, രമ, അമ്പിളി, ശ്രീജ, ലീല, സുരേഷ്, രാധാകൃഷ്ണൻ (കുട്ടൻ), ശ്രീദീപ്. ദേവുവിന്റെ മക്കൾ: സുരേഷ് ബാബു, ദിനേശ്, പുഷ്പലത, ഹരിദാസ്, സന്തോഷ്. മരുമക്കൾ: പ്രസന്ന, ചന്ദ്രിക, ശിവദാസൻ, ഷൈനി. ഇരിങ്ങാലക്കുട പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പൊട്ടിവീണ വൈദ്യുതി കന്പിയിൽനിന്നു ഷോക്കേറ്റു രണ്ടു സ്ത്രീകൾ മരിച്ചു
12:25 AM Feb 28, 2020 | Deepika.com