തളിപ്പറമ്പ്: ലൈനിൽ അറ്റകുറ്റപ്പണിക്കിടയില്‍ വൈദ്യുതി വകുപ്പ് ജീവനക്കാരന് ഷോക്കേറ്റ് മരിച്ചു. പട്ടുവം മംഗലശേരിയില്‍ ചാലത്തൂര്‍ പുതിയ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ പുതിയപുരയില്‍ പി.പി. രാജീവൻ (42) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.45 നായിരുന്നു സംഭവം. എന്‍എസ്എസ് വര്‍ക്കിംഗ് വിമൻസ് ഹോസ്റ്റലിന് മുന്നിലൂടെ തൃച്ഛംബരം ശ്രീകൃഷ്ണക്ഷേത്രക്കുളത്തിലേക്കുള്ള വഴിയിലെ വൈദ്യുത ലൈനില്‍ പണിയെടുക്കുമ്പോഴായിരുന്നു സംഭവം. പോസ്റ്റിന്റെ ചുവട്ടില്‍ നിന്ന രാജീവന് ലൈനില്‍ പെട്ടെന്നുണ്ടായ വൈദ്യുതി പ്രവാഹത്തെ തുടര്‍ന്ന് തെറിച്ചുവീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
ലൈൻ ഓഫാക്കിയശേഷമാണ് പണി തുടങ്ങിയതെന്ന് രാജീവന്റെ ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകരും വകുപ്പ് അധികൃതരും പറയുന്നു. അതിനുശേഷം ലൈനില്‍ വൈദ്യുതി പ്രവാഹമുണ്ടായതിനെക്കുറിച്ച് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റും വകുപ്പധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം കണ്ണൂര്‍ ഗവ.മെഡി.കോളജ് മോര്‍ച്ചറിയില്‍. ഇന്നു രാവിലെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഉച്ചയ്ക്ക് 12ന് മംഗലശേരി സമുദായ ശ്മശാനത്തില്‍ സംസ്കരിക്കും.
ഭാര്യ: ദിവ്യ (അങ്കണവാടി വർക്കർ, അരിയില്‍). മക്കള്‍: അഭിനന്ദ് (വിദ്യാർഥി, തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്കൂള്‍), ഋതുനന്ദ് (യുകെജി വിദ്യാർഥി, സെന്റ് സാവിയോ നഴ്സറി സ്കൂള്‍). സഹോദരങ്ങള്‍: രാജേഷ് (ബംഗളൂരു), രതീഷ് (പാപ്പിനിശേരി സര്‍വീസ് സഹകരണ ബാങ്ക്).
അറ്റകുറ്റപ്പണിക്കിടയില്‍ ഷോക്കേറ്റ് വൈദ്യുതിവകുപ്പ് ജീവനക്കാരൻ മരിച്ചു
12:25 AM Feb 28, 2020 | Deepika.com