കൊച്ചി: സ്കൂളിന് അംഗീകാരമില്ലാത്തതിനാല്‍ തോപ്പുംപടി അരൂജാസ് ലിറ്റില്‍ സ്റ്റാര്‍ സ്കൂളിലെ 34 വിദ്യാര്‍ഥികള്‍ക്ക് പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ സാധിക്കാതെ പോയ സംഭവത്തില്‍ സിബിഎസ്ഇ തിരുവനന്തപുരം റീജണല്‍ ഓഫീസര്‍ നേരിട്ട് ഹാജരാവണമെന്ന് ഹൈക്കോടതി. വ്യാഴാഴ്ച രാവിലെ 10.15ന് ഹാജരാകാനാണ് നിര്‍ദേശം. ഈ വിദ്യാര്‍ഥികളുടെ കാര്യത്തില്‍ ഇനി എന്ത് ചെയ്യാനാകുമെന്ന് ആരാഞ്ഞ കോടതി തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിനെ കക്ഷി ചേര്‍ക്കുകയും ചെയ്തു. ജസ്റ്റീസ് എസ്.വി. ഭാട്ടിയാണ് ഹര്‍ജി പരിഗണിക്കുന്നത്.
സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനായി എസ്ഡിപിവൈ സ്കൂള്‍ മുഖേന സിബിഎസ്ഇക്ക് അപേക്ഷ നല്കി അനുമതി വാങ്ങിയെങ്കിലും പിന്നീട് എസ്ഡിപിവൈ സ്കൂള്‍ അധികൃതര്‍ പിന്‍വാങ്ങിയത് ചോദ്യം ചെയ്ത് അരൂജാസ് സ്കൂള്‍ അധികൃതര്‍ നല്കിയ ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയാതെ പോയ സാഹചര്യത്തില്‍ ഈ ഹര്‍ജി വിളിച്ചുവരുത്തി കോടതി ഇടപെടുകയായിരുന്നു. രാവിലെ ഹര്‍ജി പരിഗണിക്കവേ സ്കൂളിന് അംഗീകാരമില്ലെന്ന് സിബിഎസ്ഇ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ഹര്‍ജിക്കാര്‍ എസ്ഡിപിവൈ സ്കൂള്‍ മുഖേന അപേക്ഷിച്ചതും ഇതിന് അനുമതി നല്കിയതും സ്കൂള്‍ പിന്മാറിയപ്പോള് ലിയോ സ്കൂളില്‍ പരീക്ഷയ്ക്ക് വിദ്യാര്‍ഥികളെ ഇരുത്താന്‍ ആ സ്കൂള്‍ മുഖേന പുതിയ അപേക്ഷ നല്കിയതും കോടതി പരിശോധിച്ചു. സ്കൂള്‍ നല്കിയ ഹര്‍ജിക്കൊപ്പമുള്ള രേഖകള്‍ കോടതി പരിശോധിച്ചെങ്കിലും ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ സിബിഎസ്ഇക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് മുഴുവന്‍ രേഖകളും ഹാജരാക്കാനായി ഹര്‍ജി ഉച്ചയ്ക്കുശേഷം പരിഗണിക്കാന്‍ മാറ്റി.
ഉച്ചകഴിഞ്ഞ് കേസ് പരിഗണിക്കവേ, കഴിഞ്ഞ വര്‍ഷം ഒമ്പതാം ക്ലാസ് പരീക്ഷ എഴുതാനും ഇത്തവണ എസ്ഡിപിവൈയില് വിദ്യാര്‍ഥികളെ പരീക്ഷയ്ക്ക് ഇരുത്താനും അനുമതി നല്കിയ സിബിഎസ്ഇ സര്‍ക്കുലര്‍ കോടതി പരിശോധിച്ചു. തിരുവനന്തപുരം റീജണല്‍ ഓഫീസില്‍ നിന്നും ഡല്‍ഹി ഓഫീസില്‍ നിന്നും പരസ്പര വിരുദ്ധ തീരുമാനമുണ്ടായതായി സംശയിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് റീജണല്‍ ഓഫീസറോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചത്. ആവശ്യമെങ്കില്‍ ഡയറക്ടറേയും വിളിച്ചു വരുത്തുമെന്നും കോടതി വ്യക്തമാക്കി.
കുട്ടികളുടെ കാര്യത്തില്‍ ഇനി എന്ത് ചെയ്യാനാവുമെന്ന് കോടതി ആരാഞ്ഞപ്പോള്‍ അംഗീകാരമില്ലാത്ത സ്കൂളുകളുടെ കാര്യത്തില്‍ സംസ്ഥാന സിലബസ് പ്രകാരം പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ അനുമതി നല്കിയ ഡിവിഷന്‍ബെഞ്ച് ഉത്തരവ് കക്ഷികളിലൊരാള്‍ ഹാജരാക്കി. ഈ പശ്ചാത്തലത്തില്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാനാവുമോയെന്ന് ആരായാനും നിലപാട് അറിയിക്കാനുമായാണ് സംസ്ഥാന സര്‍ക്കാരിനെ കൂടി കക്ഷി ചേര്‍ത്തത്. ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
കുട്ടികൾക്കു പരീക്ഷയെഴുതാൻ പറ്റാത്ത സാഹചര്യം: സിബിഎസ്ഇ റീജണല്‍ ഓഫീസർ നേരിട്ടു ഹാജരാവണമെന്ന് ഹൈക്കോടതി
12:48 AM Feb 27, 2020 | Deepika.com