കൊച്ചി: അവിനാശിയില്‍ 19 പേരുടെ ദാരുണ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് തേടി.
കണ്ടെയ്നറുകള്‍ ലോറിയുമായി ബന്ധിപ്പിക്കുന്ന പൂട്ട് വേണ്ടവിധം ഉപയോഗിച്ചിരുന്നോയെന്നും വാഹനത്തില്‍ അനുവദനീയമായതിലുമധികം സാധനങ്ങള്‍ കയറ്റിയിരുന്നോയെന്നും ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന് ചോദിച്ചു. ആരാണ് വാഹനത്തിന്റെ ഉടമയെന്ന് കണ്ടെത്താനായോ, ഉടമയ്ക്കും ഡ്രൈവര്‍ക്കുമെതിരേ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് ആരാഞ്ഞ സിംഗിള്‍ ബെഞ്ച് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സര്‍ക്കാറിനോട് നിര്‍ദേശിച്ചു.
വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കര്‍ ഡിവൈസ് ആന്‍ഡ് പാനിക് ബട്ടണ്‍ പോലുള്ള ജിപിഎസ് സംവിധാനം നടപ്പാക്കേണ്ട സമയത്ത് ചെയ്തിരുന്നെങ്കില്‍ ഒരു പക്ഷേ ഈ അപകടം ഒഴിവാക്കാമായിരുന്നുവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ബസില്‍ വന്നിടിച്ച കണ്ടെയ്നര്‍ ലോറി ചട്ടങ്ങളെല്ലാം പാലിച്ചിരുന്നോയെന്ന് കോടതി സര്‍ക്കാറിനോട് ആരാഞ്ഞു.
അവിനാശി സംഭവത്തിനൊപ്പം മറ്റു ചില വാഹനാപകടങ്ങൾ സംബന്ധിച്ചും കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി നടന്ന സംഭവങ്ങളാണ് കോടതി ചൂണ്ടിക്കാട്ടിയത്.
ഫെബ്രുവരി 13ന് കണ്ണൂര്‍ മട്ടന്നൂരില്‍ സ്വകാര്യ ബസില്‍ കയറാന്‍ ശ്രമിച്ച സ്കൂള്‍ വിദ്യാര്‍ഥിയെ ചവിട്ടുപടിയില്‍ നിന്നു ക്ലീനര്‍ തള്ളിയിട്ട സംഭവത്തിലും മൈസൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ പിന്‍വാതിലിലൂടെ യാത്രക്കാരി തെറിച്ചു വീണ സംഭവത്തിലും വയനാട് മീനങ്ങാടിയില്‍ മധ്യവയസ്കനെയും മകളെയും ബസ് ജീവനക്കാര്‍ ബസില്‍ നിന്ന് തള്ളിയിട്ട സംഭവത്തിലും സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് നല്‍കാനും കോടതി സര്‍ക്കാറിനോട് നിര്‍ദേശിച്ചു.
സ്വകാര്യ ബസുകളിൽ ജിപിഎസ് സംവിധാനം നടപ്പാക്കുന്നത് 2020 ഡിസംബര്‍ വരെ നീട്ടിവച്ചതായി സര്‍ക്കാര്‍ അറിയിച്ചു. ഉത്തരവടക്കം ഇത് സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ച കോടതി തുടര്‍ന്ന് ഹര്‍ജി മാര്‍ച്ച് ആറിന് വീണ്ടും പരിഗണിക്കാനായി മാറ്റി.
അവിനാശി അപകടം: ഹൈക്കോടതി റിപ്പോര്‍ട്ട് തേടി
12:48 AM Feb 27, 2020 | Deepika.com