കോഴിക്കോട്: 1996-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട്ടുനിന്ന് അട്ടിമറി വിജയം നേടിയ ജനതാദള്‍ നേതാവ് എം.പി. വീരേന്ദ്രകുമാര്‍ അധികം താമസിയാതെ ദേശീയമുന്നണി സര്‍ക്കാരില്‍ കേന്ദ്രസഹമന്ത്രിയായി. ഐ.കെ. ഗുജ്റാള്‍ സര്‍ക്കാര്‍ നിലംപൊത്തിയപ്പോള്‍ 98ല്‍ ഇടക്കാല തെരഞ്ഞെടുപ്പ് വന്നു. കേന്ദ്രമന്ത്രി പരിവേഷവുമായി രംഗത്തിറങ്ങിയ വീരേന്ദ്രകുമാറിനെ നേരിടാന്‍ ആരുവേണമെന്ന ചോദ്യം ഉയര്‍ന്നപ്പോള്‍ ദേശീയ, സംസ്ഥാന നേതാക്കളുള്‍പ്പെടെ പല പേരുകള്‍ പൊന്തിവന്നു. നറുക്കുവീണത്, തീര്‍ത്തും അപ്രതീക്ഷിതമായി കോഴിക്കോട് ഡിസിസി പ്രസിഡന്റായിരുന്ന പി.ശങ്കരനായിരുന്നു.
പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ശങ്കരന് വക്കീല്‍ പ്രിയങ്കരനായിരുന്നെങ്കിലും ഒരു മത്സരത്തെപ്പറ്റിയൊന്നും അക്കാലത്ത് അദ്ദേഹം ചിന്തിച്ചിരുന്നില്ല. അതും വീരേന്ദ്രകുമാറിനെപ്പോലൊരു അതികായനോട്. നേരത്തെ എ.സി. ഷണ്മുഖദാസിനെതിരേ ബാലുശേരിയില്നിന്നു നിയമസഭയിലേക്കു മത്സരിച്ച ഒരനുഭവം മാത്രമായിരുന്നു കൈമുതല്‍. അന്ന് അദ്ദേഹം തീര്‍ത്തും അപരിചിതനുമായിരുന്നു. ലോക്സഭയിലേക്കു മത്സരിക്കണോ എന്നുതന്നെ സംശയത്തില്നിന്ന ശങ്കരന് വക്കീലിനെ തേടി ഡല്‍ഹിയില്‍നിന്ന് ഒരു വിളി വന്നു. ലീഡര്‍ കെ കരുണാകരനായിരുന്നു മറുതലയ്ക്കല്‍. ലീഡറോടു നോ പറഞ്ഞു ശീലമില്ലാത്ത വക്കീല്‍ അങ്ങനെ 98ല്‍ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയായി.
നാമനിര്‍ദേശ പത്രിക സമർപ്പിച്ചു പുറത്തിറങ്ങിയ ശങ്കരന് എതിര്‍സ്ഥാനാര്‍ഥി വീരേന്ദ്രകുമാറിനെ കണ്ടുമുട്ടിയപ്പോള്‍ നിറഞ്ഞ ചിരിയോടെ ഏറെ സംസാരിച്ചു; ഒരുപദേശം നല്കാന് വീരേന്ദ്രകുമാര്‍ മറന്നില്ല: ""തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ഈ ചിരി ബാക്കിയുണ്ടാവണം'' സ്വതസിദ്ധമായ പുഞ്ചിരിയോടെതന്നെ അദ്ദേഹം ആ ഉപദേശത്തോടു പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും രസകരമായ സംഭവങ്ങള്‍ അരങ്ങേറി. പ്രചാരണത്തിനെത്താന്‍ നിശ്ചയിച്ച എഐസിസി അധ്യക്ഷ സോണിയ ഗാന്ധിക്കു പെട്ടന്നു പൊതുവേദിയില്‍ എത്താന്‍ സാധിക്കാതെ വന്നതോടെ ശങ്കരന് വക്കീല്‍ തളര്‍ന്നുപോയി. എന്നാൽ, പകരം വേദിയിലെത്തിയ കെ. കരുണാകരന് പി.ശങ്കരന്റെ വിജയം ഉറപ്പെന്ന് ആവര്‍ത്തിച്ചപ്പോള്‍ പലരും അതു വിശ്വസിച്ചില്ല.
താരതമ്യേന പുതുമുഖത്തിനെതിരേ ജയം എളുപ്പമെന്നു കരുതിയിരുന്ന വീരേന്ദ്രകുമാറിനെ അട്ടിമറിച്ച വീരപരിവേഷവുമായ് ശങ്കരന് പന്ത്രണ്ടാം ലോക്സഭയിലെത്തി. പിന്നീട് ഗ്രൂപ്പുപോരുകളും രാഷ്ട്രീയ ഉയര്‍ച്ചതാഴ്ചകളും ഏറെ കണ്ട ശങ്കരന് വക്കീല്‍ എന്ന പൊതുവേ ശാന്തനായ രാഷ്ട്രീയക്കാരനു പിന്നീട് തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങാന്‍ കഴിഞ്ഞില്ല. രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റായിരിക്കേ ഒരുവേള നിയമസഭാതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ""ശങ്കരന് വക്കീലിനു സീറ്റ് നല്‍കണമെന്ന് ആഗ്രഹമുണ്ട്, കഴിയുമോ എന്നറിയില്ല'' എന്ന് അദ്ദേഹത്തിന്റെ മുന്നില്‍ വച്ചു പറഞ്ഞതും ശങ്കരന് വക്കീല്‍ ചിരിച്ചുതള്ളി. നിലവില്‍ യുഡിഎഫ് ജില്ലാ ചെയര്മാന് എന്ന നിലയില്‍ മികച്ച മുന്നേറ്റങ്ങള്‍ക്കു കളമൊരുക്കാനും പി.ശങ്കരന്റെ സംഘാടക മികവ് കാരണമായി.
അതെ, ചിരിമായാത്ത ശങ്കരന് വക്കീല്‍...
12:48 AM Feb 27, 2020 | Deepika.com