കോഴിക്കോട്: മുന്‍മന്ത്രിയും യുഡിഎഫ് ജില്ലാ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ അഡ്വ. പി. ശങ്കരന്റെ (72) സംസ്കാരം ഇന്നു വിലെ 10 ന് പേരാമ്പ്രയിലെ വീട്ടുവളപ്പിൽ നടക്കും. രോഗബാധിതനായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രി 11-നായിരുന്നു അന്ത്യം.
ഇന്നലെ രാവിലെ മലാപറമ്പ് കരിക്കാംകുളത്തെ വസതിയിലും ഡിസിസിയിലും കോഴിക്കോട് ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ ആയിരങ്ങള്‍ അന്തിമോപചാരമര്‍പ്പിച്ചു. ശേഷം കൊയിലാണ്ടി ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിന് വച്ചു. തുടര്‍ന്ന് കൊയിലാണ്ടിയില്‍നിന്ന് അരിക്കുളം വഴി വിലാപയാത്രയായി പേരാമ്പ്ര പാര്‍ട്ടി ഓഫീസില്‍ എത്തിച്ചു. ശേഷം കടിയങ്ങാട് സ്വവസതിയില്‍ എത്തിച്ചു. അവസാനമായി ഒരു നോക്ക് കാണാന്‍ പാര്‍ട്ടി പ്രവര്‍ത്തകരും നാട്ടുകാരും വിവിധ ഇടങ്ങളില്‍ തിങ്ങിനിറഞ്ഞു.
ഡിസിസി പ്രസിഡന്റ് ടി.സിദ്ദിഖ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസിന്റെ ജില്ലാനേതാക്കള്‍ രാവിലെ മുതല്‍ തന്നെ സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. കെപിസിസി മുന്‍ പ്രസിഡന്റ വി.എം.സുധീരന്, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ഇ.ടി.മുഹമ്മദ് ബഷീര്എംപി, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് , ഡോ.എം.കെ.മുനീര്എംഎല്എ , എ.പി.അനില്‍കുമാര്‍ എംഎല്‍എ, തുടങ്ങിയ നേതാക്കള്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷം ടൗണ്‍ഹാളില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. രാവിലെ എം.കെ.രാഘവന് എംപി ഉള്‍പ്പെടെയുള്ള നേതാക്കള്‍ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് ഡിസിസിയിലും പൊതുദര്‍ശനത്തിനു വച്ചു. പി.ശങ്കരന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി രാഹുല്‍ ഗാന്ധി എം.പി. അറിയിച്ചു. സംഘടനാരംഗത്തും മന്ത്രിയെന്ന നിലയിലും അദ്ദേഹത്തിന്റെ സേവനങ്ങള്‍ വിലമതിക്കുന്നതായും അദ്ദേഹം ശങ്കരന്റെ ഭാര്യപ്രഫ.സുധയ്ക്കയച്ച കത്തില്‍ വ്യക്തമാക്കി.
പി. ശങ്കരന് ഇന്ന് യാത്രാമൊഴി
12:48 AM Feb 27, 2020 | Deepika.com