നെടുമ്പാശേരി: ആഭ്യന്തര സർവീസുകളാകുന്ന അന്താരാഷ്ട്ര ഫ്ളൈറ്റുകൾ സ്വർണക്കള്ളക്കടത്ത് സുഗമമാക്കുന്നു. വൻതോതിൽ സ്വർണം കൊണ്ടുവരുന്നത് ഇത്തരം വിമാനങ്ങളിലാണ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 2019 ഡിസംബർ 12 മുതൽ 2020 ഫെബ്രുവരി 22 വരെയുള്ള കാലയളവിൽ മാത്രം ഈ വിധത്തിൽ കൊണ്ടുവന്ന 7.5 കിലോഗ്രാമിൽപരം സ്വർണം പിടികൂടിയിട്ടുണ്ട്. പ്രതിയെ പിടികൂടാൻ എളുപ്പമല്ലെന്നതാണ് ഇത്തരം കള്ളക്കടത്തിന്റെ സവിശേഷത.
ദുബായിൽനിന്നു കൊച്ചി വരെ അന്താരാഷ്ട്ര ഫ്ളൈറ്റായി വന്ന് കൊച്ചിയിൽനിന്ന് ആഭ്യന്തര സർവീസായി ചെന്നൈയിലേക്കു പോകുന്ന സ്പൈസ്ജെറ്റ് എയർലൈൻസ് വിമാനത്തിനകത്തു നിന്ന് ഉടമസ്ഥനില്ലാത്ത നിലയിലാണ് സ്വർണം കണ്ടെടുത്തത് . കൊച്ചിയിലെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് വിഭാഗത്തിന് രഹസ്യസന്ദേശം ലഭിച്ചതനുസരിച്ച് നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടാൻ കഴിഞ്ഞത്. ഡിസംബർ 12 വരെ കൊച്ചിയിലേക്കുള്ള അന്താരാഷ്ട്ര യാത്രക്കാർ ഇറങ്ങിക്കഴിഞ്ഞപ്പോൾ നടത്തിയ പരിശോധനയിൽ വിമാനത്തിനുള്ളിലെ ലൈഫ് ജാക്കറ്റിനകത്ത് 20 സ്വർണ ബിസ്ക്കറ്റുകൾ ഡിആർഐ വിഭാഗം കണ്ടെത്തി. 2.8 കിലോഗ്രാം തൂക്കമുള്ള ഇതിന് 90 ലക്ഷം രൂപ വിലയുണ്ട് .
കൊച്ചിയിൽനിന്നു ചെന്നൈയിലേക്ക് പോകാൻ കയറുന്ന ആഭ്യന്തര യാത്രക്കാരന് ഈ സ്വർണം യാതൊരു പരിശോധനയും കൂടാതെ ചെന്നൈ വിമാനത്താവളം വഴി പുറത്തേക്കു കൊണ്ടു പോകാൻ കഴിയും. ഈ രീതിയിൽ വൻതോതിൽ സ്വർണക്കള്ളക്കടത്ത് നടക്കുന്നതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ജീവനക്കാരുടെ ഒത്താശ ഇല്ലാതെ ഇത്തരം കള്ളക്കടത്ത് നടക്കില്ലെന്നാണ് നിഗമനം .
ഡിസംബർ 18ന് 1.972 കിലോഗ്രാം സ്വർണം ഈ വിധത്തിൽ വിമാനത്തിന്റെ ടോയ്ലറ്റിനകത്ത് ഒളിപ്പിച്ചിരുന്നു. നെടുമ്പാശേരിയിൽനിന്നു കയറിയ ആഭ്യന്തര യാത്രക്കാരിയായ മുംബൈ സ്വദേശിനി സ്വാനം ലക്ഷ്മണൻ ഈ സ്വർണം എടുത്ത് ടോയ്ലറ്റിൽവച്ചു തന്നെ അരയിൽ കെട്ടി ചെന്നൈ വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ സിഐഎസ്എഫ് ഉദ്യോഗസ്ഥർ നൽകിയ സന്ദേശം അനുസരിച്ചാണ് ഡിആർഐ ഉദ്യോഗസ്ഥൻ ഇവരെ പിടികൂടിയത്. ഫെബ്രുവരി 22ന് 1.15 കോടി വിലവരുന്ന 2.75 കിലോഗ്രാം സ്വർണമാണ് ടോയ്ലറ്റിൽ ഉപേക്ഷിച്ച നിലയിൽ ഡിആർഐ പിടിച്ചത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നു വരുന്നു.
കൊച്ചിയിൽനിന്നു കയറുന്നതും ഇറങ്ങുന്നതും ആഭ്യന്തര യത്രക്കാരനായതു കൊണ്ട് കസ്റ്റംസ് , എമിഗ്രേഷൻ പരിശോധനകൾക്കു വിധേയമാകേണ്ടതില്ല വൻതോതിലുള്ള സ്വർണക്കള്ളക്കടത്താണ് ഈ വിധത്തിൽ നടക്കുന്നതായി അറിയുന്നത്. വിമാനത്തിൽ സ്വർണം വച്ച് യാത്രക്കാരൻ ഇറങ്ങിപ്പോവുകയും പുതിയതായി കയറുന്ന മറ്റൊരു യാത്രക്കാരൻ എടുത്തു കൊണ്ടുപോവുകയും ചെയ്യുന്നതിൽ ജീവനക്കാർക്ക് പങ്കില്ലെന്ന് കരുതാനാവില്ല.
അന്താരാഷ്ട്ര ഫ്ളൈറ്റുകൾ ആഭ്യന്തര സർവീസുകളാകുന്പോൾ സ്വർണക്കടത്ത് സുഗമം
12:47 AM Feb 27, 2020 | Deepika.com