ഗുരുവായൂർ: രണ്ടുലക്ഷത്തിന് ഒരാനക്കുട്ടിയെ വാങ്ങാൻ കഴിയുന്ന കാലത്താണ് നെന്മാറ - വല്ലങ്ങി പൂരത്തിനു വല്ലങ്ങി ദേശക്കാർ രണ്ടുലക്ഷത്തിലധികം രൂപ ഏക്കം കൊടുത്തു ഗുരുവായൂർ പത്മനാഭനെന്ന ഗജശ്രേഷ്ഠനെ നെന്മാറയിലേക്കു കൊണ്ടുപോയത്. 2004 ഫെബ്രുവരി 16നു വല്ലങ്ങി പൂരത്തിനു 2,22,222 രൂപയ്ക്കാണ് പത്മനാഭനു വല്ലങ്ങി ദേശക്കാർ ഏക്കം ഉറപ്പിച്ചത്.
ആ ഏക്കത്തുക കേരളത്തിലെ നാട്ടാനചരിത്രത്തിലെ റിക്കാർഡ് ഏക്കത്തുകയായി. അതോടെ കേരളത്തിലെ ഉത്സവപ്പറന്പുകളിലെ ഏറ്റവും വിലകൂടിയ ഗജതാരമായി പത്മനാഭൻ മാറി.
വിലക്കിൽ വലഞ്ഞ കൊന്പൻ
വനംവകുപ്പ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് പത്മനാഭനെ അസുഖ ബാധിതനാക്കിയതെന്ന് ആരോപണമുണ്ട്. 2017 ഡിസംബർ മുതലാണ് വനം വകുപ്പ് പത്മനാഭനുമേൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നത്.
50 കിലോമീറ്ററിനപ്പുറത്തേക്ക് എഴുന്നള്ളിപ്പുകൾ പാടില്ലെന്നായിരുന്നു ആദ്യ നിയന്ത്രണം. പിന്നീടത് ഒരു നേരം മാത്രമേ എഴുന്നള്ളിക്കാൻ പാടുള്ളൂ എന്നാക്കി. പിന്നീട് ഗുരുവായൂർ ക്ഷേത്രത്തിൽ മാത്രം എഴുന്നള്ളിച്ചാൽ മതി എന്ന ഉത്തരവു വന്നു. അവസാനം ഗുരുവായൂർ ക്ഷേത്രത്തിലും എഴുന്നള്ളിക്കാൻ പാടില്ലെന്ന വിലക്കും.
ദ്വാദശി ദിവസം ഗുരുവായൂർ കേശവൻ അനുസ്മരണത്തിലും ഏകാദശി ദിവസം സ്വർണക്കോലം എഴുന്നള്ളിക്കാനുമാണ് പത്മനാഭൻ അവസാനമായി ക്ഷേത്രത്തിലെത്തിയത്. ഏകാദശി ദിവസമാണ് ഇനിമുതൽ ഗുരുവായൂർ ക്ഷേത്രത്തിലും എഴുന്നള്ളിക്കാൻ പാടില്ലെന്നു വനം വകുപ്പ് നിർദേശിച്ചത്. പത്മനാഭൻ അസുഖ ബാധിതനായശേഷം ഏതാനും ആഴ്ച മുൻപ് ഗുരുവായൂർ ക്ഷേത്രത്തിൽ എഴുന്നള്ളിക്കുന്നതിന് അനുമതി നൽകിയിരുന്നു. വനംവകുപ്പിന്റെ നടപടിയിൽ പത്മനാഭന്റെ ആരാധകർ പ്രതിഷേധത്തിലാണ്.
ആനക്കോട്ടയിലേക്ക് ആയിരങ്ങൾ
ഗജരത്നം പത്മനാഭന്റെ വേർപാട് അറിഞ്ഞതോടെ ഭക്തരും ആനപ്രേമികളും പൊതുജനങ്ങളുമായി ആയിരങ്ങൾ ആനക്കോട്ടയിലേക്ക് ഒഴുകിയെത്തി. പ്രിയ കൊന്പന്റെ വേർപാട് എല്ലാവരേയും ദുഃഖത്തിലാഴ്ത്തി.
ഉച്ചയ്ക്ക് രണ്ടരയാകുമ്പോഴേക്കും വാട്സാപ്പിലും ചാനല്‍ വാര്‍ത്തകളിലും ഗുരുവായൂര്‍ പത്മനാഭന് ചെരിഞ്ഞു എന്ന ദുഃഖവാര്‍ത്ത പടര്‍ന്നിരുന്നു. തൃശൂര്‍ ജില്ലയ്ക്കകത്തും പുറത്തുമുള്ളവര്‍ വണ്ടിപിടിച്ച് കൂട്ടംകൂട്ടമായാണ് ഗുരുവായൂരിലേക്കു വന്നണഞ്ഞത്. ദൂരെ ദിക്കുകളില്‍നിന്നുപോലും ആനപ്രേമികളും ഉത്സവ പൂര കമ്മിറ്റിക്കാരും ക്ഷേത്രം ഭാരവാഹികളും ആനത്തറവാട്ടിലെ വിവിഐപിയായ കാരണവരെ ഒന്നുകൂടി കാണാന്‍ എത്തിയിരുന്നു.
വിവിധ സംഘടനകൾ പുഷ്പചക്രം സമർപ്പിച്ചു. പത്മനാഭനെ കാണുന്നതിനു സൗകര്യമൊരുക്കാൻ ദേവസ്വം ഇന്നലെ ഉച്ചയ്ക്കുശേഷം ആനക്കോട്ടയിലേക്കു പ്രവേശനം സൗജന്യമാക്കി.
കേശവന്റെ പിന്‍ഗാമി
ഗുരുവായൂര്‍ കേശവന് ജനിച്ചുവളര്‍ന്ന നിലമ്പൂര്‍ കാടിന്റെ അകക്കാടുകളില്തന്നെയാണ് പത്മനാഭനും ജനിച്ചതും വളര്‍ന്നതും. കേശവന് ഗുരുവായൂരപ്പന്റെ പ്രിയപ്പെട്ട കൊമ്പനായി വിരാജിക്കുമ്പോഴാണ് പത്മനാഭന് ഗുരുവായൂരിലെത്തുന്നത്.
അന്നു പുന്നത്തൂര്കോട്ടയിലല്ല, ഗുരുവായൂര്‍ ക്ഷേത്രത്തിനടുത്തുള്ള കോവിലകത്തെ പറമ്പിലായിരുന്നു ആനകളെ തളച്ചിരുന്നത്. കേശവന്റെ പ്രതാപകാലത്തുതന്നെ പത്മനാഭനും ആനപ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നുവെന്നു പഴയതലമുറക്കാര്‍ പറയുന്നു.
അന്ന് ആനക്കോട്ടയില്‍ ലക്ഷണമൊത്ത ആനകള്‍ മറ്റു പലതുമുണ്ടായിരുന്നുവെങ്കിലും പത്മനാഭന്റെ ആനയഴക് വേറിട്ടുനിന്നിരുന്നു. അതുകൊണ്ടുതന്നെ അന്നേ കേശവന്റെ പിന്‍ഗാമിയായി ആനക്കമ്പക്കാര്‍ പത്മനാഭനെ കണക്കാക്കി.
കാലം തന്റെ കളിത്തൊട്ടിലില്‍ വളര്‍ത്തി വലുതാക്കിയ പത്മനാഭന് ഏവരും പ്രതീക്ഷിച്ചപോലെ കേശവന്റെ പിന്‍ഗാമിയായി. ഗുരുവായൂരപ്പനു പ്രിയപ്പെട്ട ഗജരാജനായി.
ഏക്കത്തുകയിലെ റിക്കാർഡുകാരൻ
12:08 AM Feb 27, 2020 | Deepika.com