തിരുവനന്തപുരം: മുൻമന്ത്രി വി.എസ്. ശിവകുമാറിന്റെ അനധികൃത സ്വത്തു സന്പാദന കേസുമായി ബന്ധപ്പെട്ടു ഭാര്യയുടെ പേരിലുളള ബാങ്ക് ലോക്കർ വിജിലൻസ് സംഘം തുറന്നു പരിശോധിച്ചു. ലോക്കറിൽനിന്ന് ഒന്നും കണ്ടെത്താനായില്ലെന്നാണു വിവരം. ശിവകുമാറിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ ബാങ്ക് ലോക്കറിന്റെ താക്കോൽ കാണാനില്ലെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വിജിലൻസിന്റെ ആവശ്യപ്രകാരം ബാങ്ക് അധികൃതർ പരിശോധനയ്ക്കായി ലോക്കർ തുറന്നു നൽകുകയായിരുന്നു.
ലോക്കർ തുറന്നു പരിശോധിക്കണമെന്ന ആവശ്യമുന്നയിച്ച് അന്വേഷണ സംഘം കഴിഞ്ഞദിവസം ബാങ്കിനു കത്തു നൽകിയിരുന്നു. തുടർന്നു വിജിലൻസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ലോക്കർ തുറക്കുകയായിരുന്നു. ശിവകുമാറിനെ കൂടാതെ മറ്റു മൂന്നു പ്രതികളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഭൂമി ഇടപാടുകളുടേത് അടക്കമുള്ള രേഖകൾ വിജിലൻസ് പിടിച്ചെടുത്തിരുന്നു.
ശിവകുമാറിന്റെ വീട്ടിൽനിന്ന് നാല് ബാങ്ക് പാസ്ബുക്കുകൾ, സ്വർണ പണയ വായ്പാ രസീതുകൾ, എൽഐസി പോളിസി രേഖകൾ, നികുതിയടച്ചതിന്റെ രേഖകൾ, രണ്ട് വാഹനങ്ങളുടെ രേഖകൾ എന്നിവയായിരുന്നു കണ്ടെത്തിയത്. വി.എസ്. ശിവകുമാർ മന്ത്രിയായിരിക്കേ ബേനാമി പേരിൽ അനധികൃതമായി സ്വത്ത് സന്പാദിച്ചുവെന്നാണ് കേസ്.
പ്രാഥമിക പരിശോധനകൾക്കുശേഷമാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. കേസിലെ മറ്റു ചില പ്രതികൾക്കു വരവിൽ കവിഞ്ഞ സ്വത്തുള്ളതായാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായത്. ഇവർ ശിവകുമാറിന്റെ ബേനാമികളാണോയെന്നു പരിശോധിച്ചു വരികയാണെന്നു വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു.
എന്നാൽ, ശിവകുമാറിന്റെ ബേനാമിയെന്നു സംശയിക്കുന്ന ഹരികുമാറിന്റെ പേരിലുള്ള ലോക്കറിൽനിന്നു 155 പവൻ സ്വർണം കണ്ടെത്തിയതായി സൂചനയുണ്ട്. തിരുവനന്തപുരം ആയുർവേദ കോളജിനു സമീപമുള്ള കാനറാ ബാങ്കിന്റെ ലോക്കറിൽനിന്നുമാണ് സ്വർണം കണ്ടെത്തിയത്.
വി.എസ്. ശിവകുമാറിന്റെ ലോക്കർ പരിശോധിച്ചു; ഒന്നും കണ്ടെത്താനായില്ലെന്നു സൂചന
12:08 AM Feb 27, 2020 | Deepika.com