തിരുവനന്തപുരം: സംസ്ഥാനം സാന്പത്തിക ഞെരുക്കത്തിൽ പെട്ടിരിക്കെ സർക്കാരിന്റെയും പോലീസിന്റെയും ആവശ്യങ്ങൾക്കായി ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാൻ 1,70,63,000 രൂപ അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കി. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ തുടർച്ചയായ ആവശ്യപ്രകാരമാണ് പണം അനുവദിച്ചത്.
ഡൽഹിയിലെ പൊതുമേഖലാ സ്ഥാപമായ പവൻഹാൻസിൽ നിന്നാണ് എ.എസ് 365 ഡോപിൻ- എൻ എന്ന ഇനത്തിൽപെട്ട ഹെലികോപ്റ്റർ പാട്ടത്തിനെടുക്കുന്നത്. ദുരന്തനിവാരണത്തിനും അടിയന്തര ഘട്ടങ്ങളിലും മാവോയിസ്റ്റ് വേട്ടയ്ക്കുമെല്ലാം ഹെലി കോപ്ടർ ഉപയോഗിക്കുമെന്നാണു പോലീസ് പറയുന്നത്. 1.44 കോടി രൂപയാണ് പ്രതിമാസ വാടക. കൂടാതെ 18 ശതമാനം ജിഎസ്ടിയും നൽകണം. ഒരുമാസത്തെ തുക അഡ്വാൻസായി പവൻ ഹാൻസിനു നൽകണം.
സംസ്ഥാനത്ത് 50,000 രൂപയ്ക്കു മുകളിലുള്ള ബില്ലുകൾ മാറി നൽകാത്ത സാഹചര്യത്തിൽ കോടികൾ മുടക്കി ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുന്നത് ധൂർത്താണെന്ന് ആക്ഷേപമുയർന്നിരുന്നു. നേരത്തേ, വി.എസ് സർക്കാരിന്റെ കാലത്ത് കോപ്ടർ വാടകയ്ക്കെടുക്കാനുള്ള പോലീസിന്റെ ശിപാർശ സർക്കാർ തള്ളിയിരുന്നു.
മാവോയിസ്റ്റ് വിരുദ്ധ പോരാട്ടത്തിനു സഹായകമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാൻ ഡിജിപി ശിപാർശ നൽകിയത്.
മാവോയിസ്റ്റ് വിരുദ്ധ പോരാട്ടത്തിനും പ്രകൃതിക്ഷോഭങ്ങളുണ്ടാകുന്പോൾ അടിയന്തര രക്ഷാപ്രവർത്തനത്തിനും ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുകയോ വാങ്ങുകയോ ചെയ്യണമെന്നായിരുന്നു ഡിജിപിയുടെ ശിപാർശ. ചിപ്സണ്‍, പവൻഹാൻസ് കോർപ്പറേഷൻ എന്നീ രണ്ട് കന്പനികൾ പോലീസിനെ സമീപിച്ചിരുന്നു. മറ്റു കന്പനികളെ തള്ളിയാണു പവൻഹാൻസിന്റെ ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നത്.
പോലീസിന് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാൻ 1.73 കോടി അനുവദിച്ച് ഉത്തരവ്
01:07 AM Feb 26, 2020 | Deepika.com