തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ജീവനക്കാർ ഉൾപ്പെടെയുള്ള സർക്കാർ ഉദ്യോഗസ്ഥർ പിഎസ്സി പരീക്ഷാ പരിശീലന സ്ഥാപനങ്ങൾ നടത്തുകയും ക്ലാസെടുക്കുകയും ചെയ്യുന്നുവെന്ന പരാതിയിൽ കേസെടുക്കാൻ ആവശ്യമായ തെളിവുകൾ തേടി വിജിലൻസ്. തന്പാനൂരിലും വെഞ്ഞാറമൂട്ടിലുമുള്ള മൂന്നു സ്ഥാപനങ്ങളിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലും തുടർന്നുള്ള മൊഴിയെടുപ്പുകളിലും ലഭിച്ച വിവരങ്ങൾ വിശദമായി പരിശോധിക്കുകയാണു വിജിലൻസ് സംഘം.
കേസെടുത്ത് അന്വേഷിക്കുന്നതിന് ആവശ്യമായ തെളിവു ലഭിച്ചാൽ ഈ ആവശ്യം ഉന്നയിച്ചു സർക്കാരിന് റിപ്പോർട്ട് നൽകും. പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് പരിശോധന നടത്തിയത്. ഇതുവരെ നടന്ന പരിശോധനകളിൽ കേസെടുക്കുന്നതിന് ആവശ്യമായ തെളിവുകൾ ലിഭിച്ചില്ലെന്നാണ് വിവരം.
വിജിലൻസ് പരിശോധന നടത്തുന്നതിനിടയിൽ പരീക്ഷാ പരിശീലന കേന്ദ്രങ്ങളിൽ ക്ലാസെടുക്കുകയായിരുന്ന അഗ്നിരക്ഷാ വിഭാഗം ഉദ്യോഗസ്ഥനെതിരേ വകുപ്പുതല നടപടിക്കു ശിപാർശ ചെയ്തുകൊണ്ടുള്ള റിപ്പോർട്ട് വിജിലൻസ് സംഘം സമർപ്പിച്ചിട്ടുണ്ട്. ലക്ഷ്യ, വീറ്റോ എന്നീ സ്ഥാപനങ്ങളുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയ സർക്കാർ ഉദ്യോഗസ്ഥർ അവധിയെടുത്തും സർക്കാരിൽ നിന്ന് അനുമതി തേടിയുമാണ് ക്ലാസെടുക്കുന്നതെന്നുമാണു പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. ഇവരിൽ ചിലരുടെ അവധി സംബന്ധിച്ചു കൂടുതൽ പരിശോധനകൾ ആവശ്യമുണ്ടെന്നും അന്വഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. സർക്കാർ ഉദ്യോഗസ്ഥരായവരിൽ ചിലർ ജോലിക്ക് തടസമാകാത്ത തരത്തിൽ ക്ലാസെടുക്കുന്നതിനുള്ള അനുമതിയാണ് നേടിയിട്ടുള്ളത്. ഇതു സംബന്ധിച്ചും വിശദമായി പരിശോധന നടത്തുന്നുണ്ട്.
പരിശോധന നടത്തിയ പരിശീലന സ്ഥാപനങ്ങളുമായി ബന്ധമുള്ള ഏതാനുംപേരിൽ നിന്ന് വിജിലൻസ് സംഘം മൊഴിയെടുത്തിരുന്നു. പരിശോധന നടന്ന സ്ഥാപനത്തിലൊന്നിന്റെ ഉടമകളിലൊരാളുടെ ഭർത്താവ് സർക്കാർ ഉദ്യോഗസ്ഥനാണ്. സ്ഥാപനത്തിൽ ക്ലാസെടുത്തിരുന്ന ഇദ്ദേഹം അവധിയെടുത്തിരുന്നുവെന്നാണ് വ്യക്തമാക്കിയത്. എന്നാൽ, ദീർഘകാല അവധി ലഭിക്കും മുൻപു തന്നെ ഇദ്ദേഹത്തിനു സ്ഥാപനവുമായി ബന്ധമുണ്ടെന്നും കണ്ടെത്തിയിരുന്നു.
പിഎസ്സി പരിശീലന കേന്ദ്രങ്ങളിലെ സർക്കാർ ജീവനക്കാർ; കേസെടുക്കാൻ ആവശ്യമായ തെളിവു തേടി വിജിലൻസ്
01:07 AM Feb 26, 2020 | Deepika.com