തിരുവനന്തപുരം: ബാറുകളുടെ അടക്കമുള്ള മദ്യശാലകളുടെ ലൈസൻസ് ഫീസ് ഉയർത്താൻ മദ്യനയത്തിൽ നിർദേശം. പുതിയ നയ പ്രകാരം ബാറുകളുടെ (എഫ്എൽ -3) ലൈസൻസ് ഫീസ് 28 ലക്ഷത്തിൽ നിന്ന് 30 ലക്ഷമാക്കി ഉയർത്തി. ക്ലബ്ബുകളുടെ (എഫ്എൽ 4-എ) ലൈസൻസ് ഫീസ് 15 ലക്ഷത്തിൽ നിന്ന് 20 ലക്ഷമാക്കി. എഫ്എൽ 7 (എയർപോർട്ട് ലോഞ്ച്) ഫീസ് ഒരു ലക്ഷത്തിൽ നിന്ന് രണ്ടു ലക്ഷമാകും. ഇതിനു മുന്പ് 2017-18 ലാണ് ലൈസൻസ് ഫീസ് അവസാനമായി വർധിപ്പിച്ചത്.
ഡിസ്റ്റിലറി ആൻഡ് വെയർഹൗസ് വിഭാഗത്തിൽ നിലവിലുള്ള ഫീസ് ഇരട്ടിയാക്കും. നാല് ഇനങ്ങളുടെ ഫീസ് രണ്ടു ലക്ഷത്തിൽ നിന്ന് നാലു ലക്ഷം രൂപയാകും. ബ്രൂവറി ഫീസും ഇരട്ടിക്കും.
ക്ലബുകളുടെ ഭാരവാഹികൾ മാറുമ്പോൾ ഫീസ് ഈടാക്കുന്നത് ഒഴിവാക്കും. ഇപ്പോൾ സംസ്ഥാനത്ത് 42 ക്ലബ്ബുകൾക്ക് എഫ്എൽ 4-എ ലൈസൻസുണ്ട്. ഭാരവാഹികൾ മാറുന്പോൾ നിലവിലെ നിയമപ്രകാരം രണ്ടുലക്ഷം രൂപ ഫീസ് അടയ്ക്കണം. ഈ ഫീസ് നിലനിൽക്കില്ലെന്ന് കേരള ഹൈക്കോടതി വിധിച്ച സാഹചര്യത്തിലാണ് ഫീസ് ഒഴിവാക്കുന്നത്.
എന്നാൽ, ബിയർ പാർലറുകളുടെ (എഫ്എൽ- 11) ലൈസൻസ് ഫീസ് നാലു ലക്ഷമാക്കി തന്നെ നിലനിർത്തി. മിലിറ്ററി കാന്റീൻ (എഫ്എൽ- എട്ട്), പാരാ മിലിറ്ററി ( എഫ്എൽ- 8എ) എന്നിവയുടെ ലൈസൻസ് ഫീസ് 1000 രൂപയായി തുടരും.
കേരളത്തിന് പുറത്തുള്ള ഡിസ്റ്റിലറികൾ കേരളത്തിലെ ഡിസ്റ്റിലറികളിൽ കരാർ വ്യവസ്ഥയിൽ മദ്യം ഉത്പാദിപ്പിക്കുന്പോൾ ഒരു ഡിസ്റ്റിലറിക്ക് രണ്ടു ലക്ഷം രൂപ നിരക്കിൽ ഫീസ് ഈടാക്കും. കേരളത്തിലെ ചില ഡിസ്റ്റിലറികളിലും ബ്ലണ്ടിംഗ് യൂണിറ്റുകളിലും സംസ്ഥാനത്തിന് പുറത്തുള്ള ഡിസ്റ്റിലറികൾ അവരുടെ മദ്യം ഉത്പാദിപ്പിക്കുന്നുണ്ട്. ഇതു മൂലം സംസ്ഥാനത്തിന് ഇറക്കുമതി ഫീസ് നഷ്ടപ്പെടുമെന്ന് അക്കൗണ്ടന്റ് ജനറൽ ചൂണ്ടിക്കാണിച്ചിരുന്നു.
ബാറുകളുടെ ലൈസൻസ് ഫീസിൽ രണ്ടു ലക്ഷത്തിന്റെ വർധന
01:07 AM Feb 26, 2020 | Deepika.com