തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പോടെ വിശാല ഐ ഗ്രൂപ്പ് പിളര്‍പ്പിലേക്ക്. ഇന്നു നടക്കുന്ന യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ രണ്ടു ജില്ലകളില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഐ ഗ്രൂപ്പിലെ തന്നെ ആളുകള്‍ പരസ്പരം മത്സരിക്കുന്നു. ഐ ഗ്രൂപ്പ് നേതാക്കള്‍ ഇരു ചേരിയില്‍ നിന്നു മത്സരിക്കുന്നത് ഉന്നത നേതാക്കളുടെ ആശിര്വാദത്തോടെയാണെന്നു വ്യക്തം.
ഗ്രൂപ്പ് നിയന്ത്രണം പ്രതിപക്ഷ നേതാവിന്റെ കൈകളില്‍ നിന്നും കെ.സി. വേണുഗോപാലിന്റെ കൈകളിലേക്ക് മാറുന്നതിന്റെ സൂചനയായി വേണം ഇതിനെ കാണാനെന്നാണ് ഐ ഗ്രൂപ്പിലെ തന്നെ ഒരു വിഭാഗം പറയുന്നത്. സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ സമവായത്തിന്റെ ഭാഗമായി എ , ഐ ഗ്രൂപ്പുകള്‍ ജില്ലാ പ്രസിഡന്റ് സ്ഥാനം നേരത്തേ വീതം വച്ചെടുത്തിരുന്നു. ഇതേ തുടര്‍ന്ന് 14 ജില്ലാ പ്രസിഡന്റ് സ്ഥാനത്തേയ്ക്കും മത്സരമില്ലാതെ വിജയിക്കുമെന്ന സ്ഥിതിയിലായിരുന്നു. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി ഐ ഗ്രൂപ്പിനു പ്രസിഡന്റ് സ്ഥാനം പറഞ്ഞിട്ടുള്ള ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളില്‍ ഐ ഗ്രൂപ്പില്‍ തന്നെ രണ്ടു ചേരികളിലായി നിന്നാണ് മത്സരം.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ജില്ലയായ ആലപ്പുഴയില്‍ ചെന്നിത്തലയുടെ നോമിനിയായി ടിജിന് ജോസഫും കെ.സി. വേണുഗോപാലിന്റെ നോമിനിയായി മുഹമ്മദ് അഫ്സലുമാണ് മത്സര രംഗത്തുള്ളത്. ഇതേ സ്ഥിതി തന്നെയാണ് കാസര്‍ഗോഡും നിലനില്‍ക്കുന്നത്. പ്രദീപ്കുമാര്‍ ചെന്നിത്തല പക്ഷത്തിന്റെ സ്ഥാനാര്‍ഥിയായി മത്സരത്തിനിറങ്ങുമ്പോള്‍ മനാഫാണ് ഐ ഗ്രൂപ്പിന്റെ തന്നെ മറ്റൊരു പ്രസിഡന്റ് സ്ഥാനാര്‍ഥി. മനാഫിനെ സ്ഥാനാര്‍ഥിയാക്കിയത് കെ.സിയുടെ കൂടി അനുവാദത്തോടെയാണെന്ന സൂചനയുമുണ്ട്.
വിശാല ഐ ഗ്രൂപ്പില്‍ കെ. മുരളീധരന്, കെ.സുധാകരന്, വി.ഡി സതീശന് ഉള്‍പ്പെടെയുള്ളവർ ഇപ്പോള്‍ അത്ര സജീവമല്ല. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കൂടിയായ കെ. സി. വേണുഗോപാല്‍ സംസ്ഥാനത്ത് ഐ ഗ്രൂപ്പിന്റെ നിയന്ത്രണം പിടിച്ചെടുക്കുന്ന സ്ഥിതിയിലാണ്. ഐ ഗ്രൂപ്പില്‍ തന്നെ പല സമവായങ്ങളും മാറാനുള്ള സാധ്യതയും ഇതോടെ ഉരുത്തിരിഞ്ഞതായാണ് സൂചന.
തോമസ് വര്‍ഗീസ്
വിശാല ഐ ഗ്രൂപ്പിൽ തർക്കം
01:07 AM Feb 26, 2020 | Deepika.com