തിരുവനന്തപുരം: കെഎഎസ് പരീക്ഷാ ചോദ്യങ്ങൾ ചോർന്നതായും ഗൈഡുകളിൽനിന്നുള്ള ചോദ്യങ്ങൾ ഉപയോഗിച്ചതായും പ്രചാരണം നടക്കുന്നത് അനാവശ്യമാണെന്നും ഇത്തരം വിവാദങ്ങളുണ്ടാക്കി പിഎസ്സിയെ അപകീർത്തിപ്പെടുത്തുന്നതായും പിഎസ്സി ചെയർമാൻ എം.കെ. സക്കീർ.
ഓരോ പരീക്ഷ കഴിയുമ്പോഴും ഇത്തരത്തിൽ ആരോപണങ്ങൾ ഉയരുന്നത് ഒരു ഭരണഘടനാ സ്ഥാപനത്തെ കളിയാക്കുന്നതിനു തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഈ വർഷം 300 മുതൽ 400 വരെ പരീക്ഷകൾ കേരള പിഎസ്സിക്ക് നടത്താനുണ്ട്. വിദഗ്ധർ അടങ്ങിയ പാനലാണ് പിഎസ്സിക്കായി ചോദ്യം തയാറാക്കുന്നത്. ചോദ്യകർത്താവിനല്ലാതെ പിഎസ്സിക്കോ അംഗങ്ങൾക്കോ ഉദ്യോഗസ്ഥർക്കോ ഇതിൽ കൈകടത്താനാകില്ല.
കെഎഎസ് പരീക്ഷയ്ക്കായി ഒരു വർഷത്തോളമെടുത്താണ് നിലവാരമുള്ള ചോദ്യങ്ങൾ തയാറാക്കിയത്.
ഒരു ചോദ്യപേപ്പർ തയാറാക്കുമ്പമ്പോൾ നൂറുകണക്കിന് പുസ്തകങ്ങളും വെബ്സൈറ്റുകളും ചോദ്യകർത്താവിന് വിലയിരുത്തേണ്ടിവരും. അതിനിടയിൽ കണ്ടെത്തുന്ന നിലവാരമുള്ള ചോദ്യങ്ങളും ഓപ്ഷനുകളും കണ്ടെത്തുന്നത് ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയേക്കാം. കെഎഎസ് പരീക്ഷയിൽ പബ്ലിക് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലെ ആറ് ചോദ്യങ്ങൾ മത്സരപരീക്ഷാ ഗൈഡുകളിൽനിന്നായതും പാക്കിസ്ഥാനിലെ മത്സരപരീക്ഷയിൽനിന്നുള്ള ചോദ്യം വന്നതും ഇങ്ങനെയാകാമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, വിവിധ സ്ഥലങ്ങളിൽ നടക്കുന്ന ആയിരക്കണക്കിന് മത്സര പരീക്ഷകളിലെ ചോദ്യങ്ങളെല്ലാം ഇപ്പോൾ വെബ്സൈറ്റുകളിൽ ലഭ്യമാണ്.
കെഎഎസ് പരീക്ഷ കടുപ്പമായിരുന്നതായ പരാതിക്ക് അടിസ്ഥാനമില്ല. ചോദ്യങ്ങൾ താണ നിലവാരത്തിലുള്ളതായിരുന്നുവെങ്കിൽ കെഎഎസ് പോലൊരു തസ്തികയ്ക്ക് ചേരുന്ന നിലവാരം പുലർത്തിയില്ലെന്ന് പരാതി ഉയരുമായിരുന്നു. കെഎഎസ് പരീക്ഷയെഴുതാൻ അപേക്ഷ നൽകിയിരുന്നവർ ബാങ്ക് ടെസ്റ്റിനുവേണ്ടിയെ മറ്റു കാരണങ്ങളാലോ പങ്കെടുക്കാതിരുന്നെങ്കിൽ കാരണം ബോധിപ്പിച്ചാൽ അയോഗ്യരാക്കുന്നത് ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെഎഎസ് ചോദ്യം ചോർന്നിട്ടില്ല: പിഎസ്സി ചെയർമാൻ
01:07 AM Feb 26, 2020 | Deepika.com